-
*പുക വിശപ്പുകൾ*
ചുണ്ടിലെ
അടുപ്പിൽ നിന്നും
തീ ഉയരുന്നുണ്ട്..
വലിഞ്ഞു തീരുവാൻ
ലഹരിയുടെ ആഹാരം
കാത്തു നിൽക്കുന്നു..
ഉള്ളിലെത്തും മുൻപേ
വിശപ്പടങ്ങുവാൻ
വിഷ ബീജങ്ങൾ
ഇപ്പോഴും
വെന്തുരുകയാണ്..-
ചുരുട്ടിനീട്ടിയ നാണയതുട്ടിലെ അച്ഛന്റെ
വിയർപ്പുമണികളുടെ മൂല്യമറിയാതെ
പുകച്ചുതള്ളുന്നുണ്ട് കൗമാരം
-
വേണ്ട വേണ്ടായെന്നോതുക ലഹരികൾ
വേണ്ട വേണ്ടായെന്നോതീടുക.
ഒരിയ്‌ക്കയ്‌ക്കലായല്ല ഇന്നെന്നല്ല
അരുതരുതെന്നെന്നുമേ ചൊന്നിടേണം..
ഒരു തവണയൊന്നവയെ നുണഞ്ഞാൽ
മെല്ലെയതോ നമ്മെ പാടേ വിഴുങ്ങും..
പിന്നെയൊരുവട്ടമല്ല ഒരു ദിനമെന്നല്ല
സിരകളിൽ പടരുന്ന എന്നുമേ
കൊതിയ്ക്കുന്ന ഉന്മാദമായതു മാറും..
ബന്ധങ്ങളേതും മറന്നിട്ട് ചെയ്യുന്ന
കർമ്മങ്ങളോരോന്നും പാപങ്ങളാകും..
ജീവിതം കൈവിട്ടു പോയാലോ പിന്നീട്
മാറാല മൂടിയ വിഷാദം പുൽകും..
ജന്മം തന്നവരുടെ കണ്ണുനീരൊരുവേള
ആത്മാവിൻ മോക്ഷത്തിന്നുതകാതെയാകും.
ഇനിയെന്തു ചെയ്യണം എങ്ങനെ മാറേണം
എന്നൊടുവിലായുള്ളിലൊരു
ബോധമുണരുമ്പോഴേക്കും
സമയമേറെ കഴിഞ്ഞെന്നിരിക്കും...
_©Soumya Gopalakrishna
-
*ല"ഹരി"*
' ഹരിശങ്കർ ഒരു നിഷ്‌കളങ്കനായിരുന്നു ' എന്ന തലക്കെട്ടിൽ വാരികയിൽ വന്ന ഒരു കുറിപ്പ് വായിക്കുന്ന തിരക്കിലായിരുന്നു മൃദുൽ വാര്യർ..
ലഹരിക്ക് അടിമയാകുന്ന യുവതലമുറ എന്ന ആമുഖത്തോടെ തുടങ്ങിയ ആ കുറിപ്പിൽ ആനുകാലിക ലഹരിയിൽ അകപ്പെട്ടുപ്പോയ പൊതു സമൂഹത്തെ വരച്ചുകാട്ടുകയാണ് രചയിതാവ് ചെയ്യുന്നത്..
വായന തുടങ്ങിയപ്പോൾ മേശപ്പുറത്തെ മൊബൈൽ ഫോണിൽ whatspp സന്ദേശങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കിന്റെ ശബ്ദം കേൾക്കാമായിരുന്നു.ചായയുടെ കൂടെ ചുണ്ടിൽ എരിയുന്ന പുകയുടെ ഗന്ധവും അവിടെ തങ്ങി നിന്നിരുന്നു..
എന്നിരുന്നാലും അയാൾ ഇപ്പോൾ വായനയുടെ ലഹരിയിൽ ലയിച്ചിരിക്കുയാണ്.അതിൽ പറയുന്ന ഹരി എന്ന യൂവാവിനെക്കുറിച് പറയുന്ന ഓരോ വസ്തുതകളും അയാൾ ചിന്തയിൽ വിചാരണ ചെയ്തുകൊണ്ടിരിക്കുയായിരുന്നു.
തെല്ലും ഭാവ വ്യത്യാസമില്ലാതെ വായന അവസാനിച്ചപ്പോൾ ഹരിയെ കുറിച് കൂടുതൽ അറിയുവാൻ അയാൾക്ക് തിടുക്കമായി.
അതിൻപ്രകാരം തുടർന്നുള്ള ആ കുറിപ്പിന്റെ എല്ലാ ഭാഗവും അയാൾ വായിക്കുവാൻ തുടങ്ങി.ഓരോ ലക്കവും ഓരോ അറിവുകൾ അയാളുടെ സിരകളിൽ ഹരിയുടെ ലഹരികളായി തിളച്ചു മറിയുകയായിരുന്നു...-
ചുറ്റും ഇരുട്ടാണ്
ലഹരിയുടെ കറുപ്പ്
പുകയും അന്ധകാരം..
ജീവനുള്ള മനുഷ്യർ
അലയുന്ന ആത്മാക്കളായി
വസിക്കും തെരുവുകൾ..
മുന്നിലും പിന്നിലും
ഒരുകൂട്ടം തെരുവുനായ്ക്കൾ
ഓരിയിട്ട് ഭയപ്പെടുത്തി
നിശ്ശബ്ദമാം ഇരുട്ടിനെ
കീറിമുറിക്കുന്നുണ്ട്..
ഇനിയും അണയാത്ത
വിളക്കുകൾക്ക് മുന്നിലായ്
കാത്തിരിക്കയായ് രണ്ടു
പൈതങ്ങൾ അച്ഛനുവേണ്ടി..
തലയിണക്കടിയിൽ ഒരു
വെട്ടുകത്തിയുമായ് ഒരമ്മയും..-
*നദിയിൽ പരുങ്ങുന്ന ലഹരി*
നദികൾ
പുക വലിക്കാറില്ല
പക്ഷേ
പുകമാലിന്യങ്ങൾ വിഴുങ്ങാറുണ്ട്.
നദികൾ
മദ്യപിക്കാറില്ല
പക്ഷേ
ശീതള പാനീയങ്ങൾ
രുചിച്ചു നോക്കാറുണ്ട്
നദികൾ
മുറുക്കാറില്ല
പക്ഷേ
നീ ഒഴുക്കുന്നതൊക്കെയും
ചവച്ചു തിന്നാറുണ്ട്.
എന്നിട്ടും
ലഹരിയുള്ളവനെപ്പോലെ
കലി തുള്ളി വരുന്ന തിരകളും
ആടി തിമർക്കുന്ന അലകളും കാണുമ്പോൾ
രണ്ടെണ്ണം വീശിയ മട്ടാണ്...-
വെളിച്ചത്തിനു നേർക്ക് ഈയാം പാറ്റകൾ വന്നെത്തിടുന്നത് പോലെയാണ്, ലഹരിക്കുരുക്കിലേക്ക് പറന്നെത്തുന്ന യൗവനങ്ങൾ. പണത്തിനും, ലഹരിക്കും വേണ്ടി അറിഞ്ഞു കൊണ്ട്, സ്വയം നഷ്ടപ്പെടുത്തുന്നവർ.ജീവിതം ഒരു ചോദ്യചിഹ്നമായി മാറാതിരിക്കാൻ ശ്രദ്ധിക്കുക.മാതാപിതാക്കളുടെ അധ്വാനവും, പ്രതീക്ഷയും വില മതിക്കുക.
-
ഒരാളെ
അനുവാദമില്ലാതെ
ഇഷ്ടപ്പെടുകയും
ചോദിക്കാതെ തന്നെ
ഇഷ്ടമാണെന്ന്
പറയുമ്പോളുമാണ്
ഇഷ്ടത്തിന്
ലഹരി കൂടുന്നത്..-