എല്ലായ്പ്പോഴും നമ്മുടെ പ്രതീക്ഷ സഫലമാകണമെന്നില്ല. നമ്മുടെ സന്തോഷം നിലനിൽക്കണമെന്നില്ല നമ്മുടെ ദുഃഖങ്ങൾ നീണ്ടു നിൽക്കണമെന്നില്ല നമ്മുടെ പ്രിയപ്പെട്ടവർ ഒപ്പമുണ്ടാകണമെന്നില്ല. നമുക്കായ് കാലം ഓരോന്ന് കരുതി വെച്ചിട്ടുണ്ട്. നാമത് അനുഭവിക്കാതെ തരമില്ല. പക്ഷേ, നമുക്ക് പ്രത്യാശ കൈവിടാതിരിക്കാം!
ജീവിതത്തിന്റെ പ്രഭാപൂരങ്ങളെല്ലാം കണ്ട് അസ്തമയത്തിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ സമ്മിശ്ര വികാരങ്ങൾ ഉള്ളിൽ തിരയിളകുന്നു. ദുഃഖം ഘനീഭവിച്ച മിഴികൾ പെയ്തൊഴിയാൻ മറന്നു.
ഭൂതകാലത്തിന്റെ ഏടുകൾ മറിച്ചു നോക്കി ഇന്നും പ്രിയനിമിഷങ്ങളും, നൊമ്പരങ്ങളും മാത്രം അയവിറക്കുന്നവരോട് , അല്പസമയം തനിക്ക് ചുറ്റുമുള്ളവരിലേക്ക് കൂടി ഒന്ന് കണ്ണോടിയ്ക്കാൻ മറന്നു പോകരുത്. കാരണം ഈ നിമിഷത്തിലാണ് നാം ജീവിക്കുന്നത്. ഒപ്പമുള്ളവരാണ് നമുക്ക് തണലേകുന്നത്!
നൊമ്പരങ്ങൾ മനസ്സിനെയും ശരീരത്തെയും തളർത്തുമ്പോൾ ശലഭച്ചിറകുമായ് വിഹരിക്കാൻ സ്വപ്നങ്ങളെ സ്വതന്ത്രമാക്കുക. കാഴ്ചകൾക്ക് പരിധിയില്ലാതെ അവ പോയ്വരട്ടെ. സന്തോഷത്തിന്റെ പുതിയ തളിർപ്പുകൾ ഉദയം ചെയ്യുന്നത് അനുഭവിച്ചറിയാം.
പരിമിതികൾ സാഹചര്യത്തിന്റെ സൃഷ്ടിയാണ്. അവയെ മറികടക്കാൻ വഴി കണ്ടെത്തുക എന്നത് അത്രമേൽ കഠിനവും.മനുഷ്യസാധ്യമെങ്കിൽ അതിനായ് ശ്രമിക്കുക തന്നെ വേണം. ഒരത്ഭുതം എപ്പോൾ വേണമെങ്കിലും സംഭവിക്കാം!
സ്വയം സൃഷ്ടിച്ച പുകമറയ്ക്കുള്ളിൽ അലിഞ്ഞില്ലാതെയാകുവാൻ കൊതിയ്ക്കുന്നവരുണ്ട്, അത് ഭീരുത്വമാണ്. പൊരുതി നേടാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച് ധൈര്യമായി പുറത്തു വരുക!