ഒരു മഞ്ഞുതുള്ളി പോലെ
ആർദ്രമായൊരു വാക്ക്
അശാന്തിയുടെ കനൽ
വീണ മനസ്സിന്റെ
ആഴങ്ങളിലേക്ക്
മെല്ലെ നൂണ്ടിറങ്ങുന്നു.
പ്രക്ഷുബ്ധമായൊരു
കടൽത്തിര തീരം
കാണാതെ മടങ്ങുന്നു.
കാഴ്ചയും,കേൾവിയും
ശബ്ദവും ത്യജിച്ചാരോ
മൗനമെടുത്തണിയുന്നു.
പ്രശാന്തിയുടെ അകം
പൊരുളറിഞ്ഞ ആ
ധ്യാനബുദ്ധനെ മാത്രം
ശിരസ്സാ നമിക്കുന്നു.
✍🏻അശ്വതി
-
മഴപെയ്തു വീണ്ടും കു-
തിർന്ന പുലരിയിൽ,
ഉണരുന്ന നേരത്തു-
മെന്നിൽ പ്രതീക്ഷകൾ
ഇനനുദിക്കും, വെയിൽ
കുളിരാകെ മാറ്റും.
കനിവിൻ കരങ്ങൾ ത-
ലോടും, ഞാനുയരും!!-
ഒരു കുടന്ന നിലാവിനെ
കോരിക്കുടിക്കാനായെൻ മനം
അതിയായ് മോഹിക്കാറുണ്ട്.
ഇരുളും വെളിച്ചവുമിട-
കലരുമ്പോൾ വെറുതെ ഞാനും
ഒളിയിടമൊന്നു തിരയാറുണ്ട്.
-
തീരം തൊടാനായ്
തിരയ്ക്കുദാഹം
തഴുകി മടങ്ങുമ്പോൾ
ആത്മ ദുഃഖം
മാറിൽ നിന്നകലുന്ന
ഹൃദയപുഷ്പത്തിൻ്റെ
കവിളിലൊരുമ്മ, കവിത പോലെ.-
സൗവർണാഭ പരന്നു
സങ്കീർത്തനങ്ങളുണർന്നു
സംഗീതസാന്ദ്രം ഹൃദയം,
സങ്കൽപരഥമേറി ഞാനും!!-
മനസ്സൊന്നിടറുന്ന നേരത്ത് പകരുന്ന
മധുരോദാരമാം വാക്കും, മൊഴികളും.
അലിവോടെ നീയെനിക്കേകുമ്പോളോർക്കുക
അമൃതസമാനമതെൻ ജീവനിൽ !!-
സംഘർഷങ്ങളുടെ
അലയാഴിയിൽ നിന്ന്
പ്രശാന്തിയുടെ തീരം
തേടി ഉഴറുമ്പോൾ
ഒരു നോവിന്റെ
കണികയെപ്പോലും
ബാക്കി വെക്കാതെ,
നമുക്കായ് ഒരു
നുറുങ്ങു വെട്ടം
കാത്തിരിക്കുന്നുണ്ടാവും.
അതെ,പ്രത്യാശ
കൈവിടാതിരിക്കാം!-
ഹൃദയാന്തരങ്ങളിൽ
നിൻ്റെ മൃദുസ്മേരം
ഒളി മായാതെന്നും
നിന്നുവെങ്കിൽ
ഹരിതാഭമായൊരാ
കാവിന്റെയോരത്ത്
നമ്മൾ കഥകൾ
മെനഞ്ഞുവെങ്കിൽ
സായന്തനങ്ങളിൽ
വാനത്തിൻ സൗവർണ്ണ
ശോഭകൾ നമ്മിൽ
ചൊരിഞ്ഞുവെങ്കിൽ
പ്രണയപരാഗങ്ങൾ
മധുതേടി ജീവനിൽ
ചിറകു വിരിച്ചൊന്നു
നിന്നുവെങ്കിൽ......-
മറ്റൊരാളുടെയുള്ളു നീറ്റിച്ചിട്ട്
മതിവരുവോളമാർത്തു ചിരിക്കുമ്പോൾ
കാലം നിനക്കായ് കരുതി വെച്ചവ
അനുഭവിക്കാനായൊരുങ്ങിയിരിക്കുക-