മറവിക്ക്മേൽ മാറാപ്പ് കെട്ടുന്ന ഓർമ്മകൾക്ക് പോലുമിന്ന് കാലം
മങ്ങലേൽപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്ടാസ്വദിച്ച വര്ണ്ണ കൂട്ടുകളെല്ലാം ഇരുളിൽ ഇന്നൊരൊറ്റ നിറമായ് തോന്നിത്തുടങ്ങിയിരിക്കുന്നു.-
സ്നേഹിച്ചവന് ഞാൻ സ്വത്തായിരുന്നു
എന്നിട്ടും അയാളെന്നെ ഭാഗം വെച്ചു...
ഭർത്താവിന് ഞാൻ പൊന്നായിരുന്നു
എന്നിട്ടും അയാളെന്നെ പണയം വെച്ചു...
പണയമായെടുത്തവന് ഞാൻ ജീവനായിരുന്നു
എന്നിട്ടും അയാളെന്നെ തൂക്കിവിറ്റു...
കമ്പോളത്തിലെ വിൽപ്പനചരക്കായപ്പോൾ
ആളുകളെന്നെ വേശ്യയാക്കി...
ഇപ്പോൾ ഞാനൊരടിമ കൂടിയാണ്
എന്തും ചെയ്യാൻ സന്നദ്ധയായവൾ...
ഇന്നെനിക്ക് വില കൂടിയിരിക്കുന്നു...
എന്നും ആരാധകരുടെ തിക്കും തിരക്കുമാണ്
ചിലർ പറയുന്നു ഞാൻ മുത്താണെന്ന്....
മറ്റുചിലർ പറയുന്നു ഞാൻ പവിഴമാണെന്ന്...
കാലം പോയ പോക്ക് നോക്കൂ...
വർഷങ്ങളായി ഇതൊക്കെ കേട്ട് എന്റെ
കാതുകളുടെ അതിർവരമ്പുകൾ പൊട്ടിയ
കാര്യം ഈ വിഡ്ഢികൾക്കറിയില്ലല്ലോ?
പലരും ചവച്ചുതുപ്പിയ എനിക്കറിയരുതോ
ഈ സൂത്രങ്ങളെല്ലാം? പാവം മാന്യന്മാർ അല്ലെ?-
നീയെന്ന ധനത്തിന്റെ മാറ്ററിയാതെ
മറ്റേതോ ധനത്തിനായ് നിന്നെമാത്രം
ആയുധമാക്കിയവർ ആഷാഢഭൂതികൾ...
ചതഞ്ഞരഞ്ഞിട്ടും ചിന്നഭിന്നമാവാതെ
ചിറകുവിടർത്തി പറന്നുയർന്ന നിന്നെ
ഒളിഞ്ഞുനിന്ന് അമ്പെയ്തവർ നീചർ...
ദേഹമാസകാലം പൊള്ളിയതുകണ്ടിട്ടും
നിന്റെ മനസ്സിലേക്ക് തിളച്ചെണ്ണ
കോരിയൊഴിച്ചവർ പാപികൾ....
തീയിൽ ചവിട്ടി നിൽക്കുമ്പോഴും
പുഞ്ചിരിക്കാൻ പഠിച്ച നിന്നിലേക്ക്
തീക്കനലെറിഞ്ഞവർ പമ്പരവിഡ്ഢികൾ....
ജീവച്ഛവമായിട്ടും ജീവിതത്തോട്
പൊരുതിനിന്ന് യുദ്ധം ജയിച്ച നിന്നെ
രഹസ്യമായി പുച്ഛിച്ചവർ ഭീരുക്കൾ.....
നീയെന്ന മഹത്വം അനുഭവിച്ചിട്ടും
പരസ്യമായി നിന്ദിച്ചു ദിനംപ്രതി
ദയയില്ലാതെ ക്രൂശിച്ചവർ നികൃഷ്ടർ.....
നിന്നെ നീയായ് കാണാൻ...
നിന്നെ നീയായ് അറിയാൻ...
ആരെങ്കിലുമാഗ്രഹിക്കുന്നുവെങ്കിൽ
അവർ..അവർ.. മാത്രമാണ് മനുഷ്യർ...
അറിഞ്ഞീടുക.. നീയതറിഞ്ഞീടുക....-
എന്റെ തരളകപോലങ്ങൾക്ക്
ശോണിമ കുറവായതിനാലാവാം,
അദ്ദേഹമീ കരണം അടിച്ചുപൊട്ടിച്ചത്...
എന്റെ ദന്തനിരകൾക്ക്
ഭംഗി പോരാത്തതിനാലാവാം,
അദ്ദേഹം അവയെയെല്ലാം
വേരോടെ പിഴുതെറിഞ്ഞത്...
എന്റെ മൊഴികൾക്ക്
മാധുര്യം പോരാത്തതിനാലാവാം,
അദ്ദേഹമീ വായ മൂടിക്കെട്ടിയത്.....
എന്നെ നിലത്തുവെക്കാതെ
കൈകളിൽ എടുത്തുനടക്കാനാവാം,
അദ്ദേഹമീ കാലുകൾ വെട്ടിമാറ്റിയത്
ഞാൻ ഒരിക്കലും വേർപിരിയാതെ
ചേർന്നുനിൽക്കാൻ വേണ്ടിയാവാം,
അദ്ദേഹം അയാളിൽ തന്നെ
എന്നെ ജീവനോടെ കുഴിച്ചുമൂടിയത്...-
ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു..
നിങ്ങളുടെ സ്നേഹം കിട്ടാൻ ഞാൻ എന്തു ചെയ്യണം?
ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു
ഹൃദയം രണ്ടായി മുറിച്ചുവെക്കണം
എനിക്കുവേണ്ടി തലതല്ലി ചാവണം
ഹൃദയം മുറിച്ചു വെച്ചപ്പോൾ അയാൾ പറഞ്ഞു
വർണ്ണങ്ങളോടും വർണ്ണഭേദങ്ങളോടും വെറുപ്പാണത്രേ.....
മരണക്കിടക്കയിൽ ഞാൻ അവസാന ശ്വാസത്തിനോട്
മല്ലിടുമ്പോൾ അയാൾ പറഞ്ഞു
അഭിനയങ്ങളോട് പരമപുച്ഛമാണത്രേ
അയാളൊരു മനുഷ്യനല്ല..മൃഗവുമല്ല...
പുതിയ നിർവചനം തേടുകയാണ്.-
അനുവാദമില്ലാതെ മനസ്സിലേറ്റിയിട്ട് പിന്നെപ്പെഴോ അവിടുന്ന് പടിയിറക്കപ്പെടുമ്പോൾ,അവരറിയാതെ പോകുന്നു ആ കുടിയിറക്കത്തിൻ ആത്മനൊമ്പരം.
-
"എനിക്ക് ഒരു മിന്നാമിനുങ്ങാകണം......
ആരാലും കൂട്ടിനില്ലാതിരുന്ന,
ഇരുട്ട് നിറഞ്ഞ നിന്റെ
പാതയിൽ ഇമ്മിണി വെട്ടമായെങ്കിലും
എനിക്ക് പ്രകാശിക്കണം.....
നീ ലക്ഷ്യം അണയും വരെ
ഞാൻ സ്വയം എരിഞ്ഞടങ്ങുന്ന
വെളിച്ചം നിനക്ക് നൽകി എനിക്ക്
നിന്നെ പിന്തുടരണം.....
എന്നിലെ അവസാന
വെളിച്ചവും നിനക്ക് ഏകീ
എനിക്ക് മൃതി അടയണം....
അവസാനമായീ ഒന്നു കൂടി..........
അവഗണനകൾക്കപ്പുറം
നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നൂ....!!!!
-
മനസ്സിലെ കരടുകൾ അവഗണനയായി വഴിമാറുന്നു പലപ്പോഴും. ചിലരിലെ ആ മാറ്റം ഹൃദയത്തിൽ മുറിവുകളിലെ നീറ്റൽ പോലെയും.
-
നിന്നെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴാണ്
ഞാനൊരു പാപിയായ് മുദ്രകുത്തപ്പെട്ടത്
ഈ പാപത്തെ തലയിലേറ്റാൻ ഞാൻ ഒരുക്കമാണ്
ഇതിനെ ഞാനൊരനുഗ്രഹമായി കാണുന്നു....
കാരണം,ചില അനുഗ്രഹങ്ങൾ അങ്ങനെയാണ്...
എത്രകണ്ടൊഴിവാക്കാൻ നോക്കുന്നുവോ
അത്രകണ്ടടുത്തേക്കോടിയെത്തും...-
അക്ഷരങ്ങളാൽ വസന്തമുണ്ടാക്കാൻ അറിയില്ലായിരുന്നു...
എഴുതി തീർത്തൊരു കവിത പുസ്തക താളിലുണ്ടാവുമെന്ന് ആശിച്ചു...
തിരക്കിനിടയിൽ അവരും അതിനെ മറന്നപ്പോൾ
അറിയാതെ കണ്ണും നിറഞ്ഞുപോയി...
എവിടെയും ഇടം പറ്റാൻപോലും ഞാൻ എഴുതിയ വരികൾക്ക് സാധിച്ചില്ല....
അവഗണിക്കുമ്പോൾ ആരെങ്കിലും അറിയുന്നുണ്ടാവുമോ എഴുതി തീർത്തവന്റെ ദുഃഖം...
അത്രമേൽ ഭംഗിയില്ലെങ്കിലും....-