അവളുടെ തൂലികയ്ക്ക്
നീർമാതളത്തിന്റെ ഗന്ധമായിരുന്നു
എന്നാൽ...,
ചിലർക്കുമാത്രമത്
പുന്നക്കാസെന്റുപോലഴുകിനാറി!-
ആമിയുടെ ഓർമ്മകളിൽ...
നഷ്ടപ്പെട്ട നീലാംബരിയും
നീർമാതളം പൂത്ത കാലവും
മനസ്സിൽ നെയ്പായസത്തിന്റെ
മധുരം നിറക്കുന്ന
പുന്നയൂർക്കുളത്തെ
പ്രണയത്തിന്റെ രാജകുമാരി....
വാക്കുകൾ മതിയാകില്ല
വർണിക്കുവാൻ...
വരികളിൽ ഗൃഹാതുരത നിറച്ചും
കഥകളിൽ മോഹനവശ്യത പകർന്നും
നടന്നു നീങ്ങിയ വഴികളിൽ
പകർന്ന അക്ഷരചൈതന്യത്തിന്
പ്രണാമം....
മാധവിക്കുട്ടി ഓർമദിനം
മെയ് 31-
ഉന്മാദിൻ്റെ അറ്റം കാണിച്ചുതരാമെന്ന് കണ്ണിറുക്കി പറഞ്ഞത് ഒാർക്ക്ണ്ടോ ആമി? ഒരഞ്ചാംക്ലാസ്സുകാരിയോട് ഉടലാഴങ്ങളിലുറവപൊട്ടുന്ന അനുഭൂതികളെക്കുറിച്ച് വാചാലയായപ്പോൾ ഞാൻ ചോദിച്ച ചോദ്യം ഒാർക്ക്ണ്ടോ?
"ആമി ഇങ്ങനൊക്കെ എഴുതണത് എന്തിനാ? രഹസ്യങ്ങളൊക്കെ പരസ്യാക്കണോ"
നല്ല ശർക്കരകാപ്പിയുടെ ചൂടുള്ള പുഞ്ചിരി തന്ന "കഥാ പുസ്തകത്തിലെ" ആമിയുടെ മുഖചിത്രം എന്നിൽ ഭയമുണ്ടാക്കി.. ഇതേതോ ജാലവിദ്യക്കാരിയാ? കുട്ടികളെ മയക്കി പ്രണയം പഠിപ്പിച്ചു വഷളാക്കണ ഗോസായി"
"പേടിയിണ്ടേൽ വായിക്കണ്ട, കുട്ടീ.. നീ തോറ്റു തൊപ്പിയിട്ട് നിൽക്കണ ദിവസംവര്മ്പോ എന്നെ ഒാർത്തോ.. മല വന്നാലും കുലുങ്ങാതെ നിൽക്കണ എന്നെ"
ആമി പൊട്ടിച്ചിരിച്ചു
"രഹസ്യമെന്നൊന്നില്ല, കുട്ടീ.. നിന്റെ ഹൃദയം കണ്ണാടിപോലെ തെളിഞ്ഞാൽ ഉള്ളിൽ ജനിക്കുന്ന നീലാംബരിരാഗം കേട്ടിട്ട്ണ്ടോ"...
അവിടെ മാത്രമാണ് നിനക്ക് അസ്തിത്വമുണ്ടാകുന്നത്"
ആ , മന്ത്രവാദിനിയെ പ്രണയിക്കാതിരിക്കുവാൻ ഒരു കാരണം നിരത്താൻപോലും ഇന്നെൻ്റെ പക്കലില്ല..അന്നുമുതൽ ഞാനാ ഉന്മാദിനിയുടെ രചനാഗ്രഹത്തിലെ ദാസിയായിത്തീർന്നു..-
മാധവിക്കുട്ടിയോട് ഞാൻ ചോദിച്ചു:
"നിങ്ങളെന്നെ മടിയിലിരുത്തി തലോടിയത് എന്തിനാണ്"?
അവർ പുഞ്ചിരിക്കുക മാത്രം ചെയ്തു..
എന്തു ചോദിച്ചാലും അവർക്ക് പുഞ്ചിരി മാത്രമാണ്.. ദേഷ്യം കൊണ്ട് എൻറെ കണ്ണുകളൊക്കെയും രക്തമയമായി..
" എഴുത് കുട്ടീ.. ".അമ്പലമുറ്റത്ത് വന്ന് അവരെന്നെ ചേർത്തു നിർത്തി ചുംബിക്കും. ഞാനെന്തെങ്കിലും ചോദിച്ചാൽ കാറിൽ കയറി ഒരൊറ്റ പോക്കാണ്..
പെട്ടെന്നവർ കാർ നിർത്തി തിരിച്ചു നടന്നു
"എന്നെ സ്നേഹിക്കണ്ട കുട്ടി.. എത്ര കിട്ട്യാലും പോരാന്നെ ഞാൻ പറയൂ..."
ൻറെ കുട്ടി എഴുതണം ട്ടോ.. ദിവസോം എഴുതണം.. ഞാൻ വായിക്ക്ണ്ട് ഒക്കെ... "
-
സ്നേഹം തുറന്നു പറഞ്ഞു തീരുമ്പോൾ ശരീരമൊട്ടാകെ വിയർപ്പുമരങ്ങൾ മുളയ്ക്കും. ചുറ്റിലും വരുംവരായ്കകളുടെ ചുടലപ്പറമ്പ്. കടിച്ചുകീറാൻ വരുന്ന വിധിയെന്ന ചെന്നായകൾ... ഒരു സ്ത്രീ ആദ്യമായി അവളുടെ വികാരത്തെ അഴിച്ചുവിടുമ്പോൾ ഇലകൾ പൊഴിയുന്ന ഒരു മരമാകുമത്രേ.. വരണ്ടുപോകുമെന്നറിഞ്ഞിട്ടും മരുഭൂമിയാകുവാൻ കൊതിക്കുന്ന മണ്ണിനെപോലെ... സ്വന്തം കുഴിമാടത്തിൽ ചവിട്ടിയാകും അവൾ നിങ്ങളോടു സ്നേഹം പറയുക... അസ്ഥികൾ നുറുങ്ങുമ്പോഴൊക്കെയും, ആർത്തവവേദനയ്ക്കൊപ്പം നീയെന്ന വേദനയെ അവൾ അലിയിച്ചില്ലാതാക്കും...
-
കടലാഴങ്ങളിൽ ചിലങ്കയുടെ മുത്തെറിഞ്ഞ് ആടുന്ന ഒരുവളെ തിരഞ്ഞ് ചുണ്ടുകളിൽ പാരിജാതപ്പൂവിൻ്റെ മണമുള്ള ഒരുവൻ വന്നു.. ഗോകർണ്ണക്ഷേത്രത്തിലെ മഴയിൽ കുതിർന്ന കലുങ്കിൽ വെച്ച് നേർത്ത ശ്വാസമായ് വന്ന് കഴുത്തിടുക്കിലൊരു മുറിപ്പാട് തന്നു... പിന്നെ
തില്ലാനയിൽ ചുവടുവെച്ചങ്ങനെ കടലിലെ പവിഴക്കാടിലേക്ക് മറഞ്ഞു...-
പുതുമഴ മണ്ണിനെ പുണർന്നു,
എങ്ങും നീർമാതളപ്പൂക്കളുടെ ഗന്ധമുയരുന്നു,
എന്നാൽ ചുറ്റുമെങ്ങും അങ്ങനെയൊരു മരമില്ലതാനും,
പിന്നെയോ.!?
അത് മണ്ണോട് ചേർന്നൊരു നീർമാതളപൂവിന്റെ ഓർമ്മകൾ
എന്റെയുള്ളിൽ നിറയുന്നതാണ്.
ആ ഓർമ്മകൾ,
അതൊരു വശ്യമായ എഴുതാണ്.
മടിയില്ലാത്ത തുറന്നുപ്പറച്ചിലുകളാണ്.
പരിഹസിച്ച് വിമർശിച്ചവർക്കെതിരെയുള്ളൊരു പുഞ്ചിരിയാണ്.
തന്നെ തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചൊരു സ്ത്രീയാണ്.
അതടങ്ങാത്തൊരു പ്രണയമാണ്.
എന്റെ ആമി!
-
ശരിക്കും ഞാനാണോ ആമിയാണോ അയാളെ കൂടുതൽ സ്നേഹിക്കുന്നത്? കട്ടുറുമ്പിനോളം മാത്രമേ എനിക്കയാളെ ഇഷ്ടപ്പെടാൻ ആവൂ.. അപരിചിതയായ ഒരുവൾ മറ്റൊരു വഴിപ്പോക്കനോട് കുശലം ചോദിക്കുമെന്നല്ലാതെ മറ്റെന്തു ചെയ്യാനാണ്.. എന്റെയുള്ളിലെ ആത്മാഭിമാനം വെറും അപരിചിതനായ ഒരുവനോടു കഥപറയുമ്പോഴൊക്കെ പൊള്ളിയടരുന്നു.. പക്ഷേ അവളതാസ്വദിക്കുകയാണ്.. ശബ്ദം കൊണ്ടയാൾ അവളുടെ മുടിയിൽ ഏറ്റവും സുഗന്ധമുള്ള പുഷ്പം ചൂടികൊടുക്കുകയും ചെയ്തു.. അവളും വാക്കുകൾ കൊണ്ടയാളെ നിഷ്കരുണം പ്രണയിക്കുന്നു.. അയാളുടെ ചോരമുഴുവൻ വേണമെന്ന് ശപഥം ചെയ്യുന്നു.. ഞാനപ്പോളെൻ്റെ കട്ടുറുമ്പ് സ്നേഹം അവൾ കാണാതെ മാറ്റിവെച്ചു.. അവൾക്ക് എന്നോട് തീരാത്ത അസൂയയാണ്.. അവൾക്കൊരു ശരീരമില്ലെന്നും നിൻ്റെയീ പാഴ്ശരീരം എനിക്ക് നൽകൂവെന്നും അവൾ ആജ്ഞാപിച്ചു.. അതോടെ എന്റെ കട്ടുറുമ്പ് സ്നേഹം നീരാവിയായി പറന്നുപോയി
-
ചില മനുഷ്യരുടെ പുഞ്ചിരിതീർക്കുന്ന പ്രഭാവലയം തീക്ഷണമാണ്.വേറെയാരോടെങ്കിലും പുഞ്ചിരിച്ച് സംസാരിച്ചതിൻ്റെ അവശേഷിപ്പായി അവർ നീട്ടുന്ന നോട്ടവും പുഞ്ചിരിയും എത്ര കാലം കഴിഞ്ഞാലും മറക്കാനാവാത്ത ഓർമ്മയായി ഉള്ളിൽ തളംകെട്ടികിടക്കും.അജ്ഞാതഭൂഖണ്ഡത്തെക്കുറിച്ച് പഠിക്കും പോലെ അവരുടേതെന്ന് തോന്നിക്കുന്നതെന്തും പ്രിയപ്പെട്ടതാകും.. സ്വന്തമാക്കുവാൻ തോന്നാത്ത ഇഷ്ടങ്ങളൊക്കെയും വിഷുകണിക്കൊന്ന കാണുമ്പോഴുള്ള കുഞ്ഞിന്റെ ആകാംക്ഷ പോലെയാണ്
-