ഉള്ളിലിരുന്നേതോ സ്നേഹമന്ത്രങ്ങളിടവിടാ -
തരുളുന്നൂ ദിവ്യതേജോദീപം
തള്ളിവരുന്നിതൊരു കീർത്തനാലാപം ചുണ്ടിലു-
തിരുന്നിതശ്രുക്കളറിയാതെ കണ്ണിലും.
സാന്ത്വനം പൂമടിയിലിരുത്തി നിറുകിൽ തലോടിയാ -
വാത്സല്യദുഗ്ദ്ധം നിറയ്ക്കയോ മനമിതിൽ !
ഹാ! ദുർലഭമെന്നോർത്തുഴറിയലഞ്ഞതോർക്കിലി -
ന്നാഹന്ത! സൗഭാഗ്യതാരമേ കൈതൊഴാം
🙏🙏🙏
സുനില രാജാ
-
പ്രളയപയോധിയിലമ്മണിക്കുട്ടനെയാദിപരാശക്തി -
യാശ്ലേഷിച്ചനു ഗ്രഹിച്ചനാൾ
പ്രോജ്ജ്വല രൗദ്രഭാവങ്ങളിലുമന്തർധാരയായ് വാത്സല്യ -
പുളകോദ്‌ഗമം സ്നിഗ്ദ്ധതയാർന്നോരോ പരമാണുവും :
നളിനാക്ഷൻ നാരായണൻ നരരൂപമാർന്നവനിയിൽ
ലീലയാടുവാൻ നാരീമണിതന്നുദരത്തിലല്ലോ കിടന്നതും.
ഉലകങ്ങളൊക്കെയുമവന്റെ ജഠരത്തിലാണെങ്കിലു-
മുലകത്തിൻ നായകനുദിച്ചതു മാതാവിൻ ജഠരത്തിലല്ലോ.
സ്തന്യം നുകർന്നുമംബാ വാത്സല്യശുശ്രൂഷകളാസ്വദിച്ചു -
മാമോദം പൂണ്ടു വളർന്നു വിശ്വമാനവരെത്രയോ ......
അമ്മതൻ തൃപ്പാദപത്മത്തിലർപ്പിക്കുന്നു ഞാനീ -
യുടലുമുയിരും സ്ത്രീയെന്നൊരഭിമാനവും.-
വീണതും ഉള്ളതും ചേർന്നു
നല്ല വേനൽ കുടിനീരതായി
ആകയാലാ നീർമണിക്കും ജന്മം സഫലമായത്രേ!-
കംസാഗാരക്കദനഭരമാ കൂരിരുട്ടൻപോടാറ്റും -
കറ്റക്കിടാവിനു മുലചുരന്നേകുമംബയ്ക്കു തുല്യം
ഭൂപാളത്തിന്നനുരണനമായാഗമിക്കും വിഭാതേ,
ഭൂമാതാവിന്നരുണവദനം സ്നിഗ്ദ്ധ വാത്സല്യപൂർണം.
.......
വൃത്തം: മന്ദാക്രാന്ത🙏-
ഭൂപാളംചേരുമമലവിഭാതാർക്കരശ്മീ-
രാഗം ചാലിച്ച ധരയുടെ മുഗ്ദ്ധാനനത്തിൽ
കംസാഗാരം ചിരി വിതറിയക്കൂരിരുട്ടൻ -
പാൽനീക്കും ബാലകനു മുലയൂട്ടുന്ന ഭാവം
മാതാവിൻ മംഗള മധുര വാണീ വിലാസം
കേട്ടുൾക്കാമ്പിൽ കുതുകമിയലും പ്രാണവേഗം
ആകാശത്തിന്നതിരറിയുവാനാശ തേടും
പക്ഷീജാലം കളകള നിനാദം പൊഴിക്കേ,
വ്യാമോഹത്താൽ ചെറുശകടത്തിലേറിയേറ്റം
ക്ലേശം പേറിപ്പിടയുവതുമാരാണതോർത്താൽ :
ചിത്രം ചിത്രം പദവിയിലിവൻ ശേഷ്ഠനത്രേ
മോഹത്തിൽ നിന്നുണരുവതിനംബേ തൊഴുന്നേൻ.
-
പരിതഃസ്ഥിതികൾ എന്തു തന്നെ ആയാലും അവയെ ഉപയോഗിച്ചുകൊണ്ടും ലോകത്തോട് നിരന്തരം സംവദിച്ചുകൊണ്ടും തന്നിൽ അന്തർഹിതമായ അനന്തസാധ്യതകളെ അന്വേഷിച്ചു കണ്ടെത്തി ആവിഷ്കരിക്കുവാൻ ഉള്ള കഴിവാണ് സ്വാതന്ത്ര്യം
-സ്വാമി ബോധാനന്ദ-
ഹരി: ഓം! സ്വാമി ജീ🙏
നമസ്തേ നമസ്തേ നതലോക ബന്ധോ
നമസ്തേ പ്രപന്നാർത്തിഹാരാ നമസ്തേ
സമസ്ത പ്രപഞ്ചത്തിനും സുഖം പകർന്നേകാൻ
സുഖസ്വരൂപമായ് തീരാൻ കനിയണേ
ദുഃഖിതർക്കെന്നും കരുത്തായിടാനെന്റെ
ജീവൻ തുടിക്കട്ടെ സർവദാ സർവ്വഥാ
നമസ്തേ നമസ്തേ നത ലോക ബന്ധോ
നമിക്കുന്നു തൃപ്പാദപദ്മത്തിലെപ്പൊഴും.
🙏🙏🙏🙏
ജന്മദിനാശംസകൾ. 😍😍😍
സ്നേഹാദരങ്ങളോടെ സുനില-
മുടിയഴിഞ്ഞാടിത്തിമിർത്തു മഴയിൽ കുതിർന്നു -
ശമം പൂണ്ടിരുളിലമർന്നു തരുക്കൾ
കുളിരണിഞ്ഞ മണ്ണിൻ മാറിലുറങ്ങി മിഴി-
തുറന്നൊരു പുൽനാമ്പു പുഞ്ചിരിക്കേ...
വിജനമാകുന്നിൻ മോളിലെ പഴയ ശ്രീകോവിലിൻ -
മുന്നിലൊരു മൂക സാക്ഷിയാം കൽവിളക്കത്തതാ,
തൊട്ടിലിൽ തങ്കക്കുടം കൈകാൽ കുടഞ്ഞമ്മയെ നോക്കിച്ചിരിക്കും പോലൊരു ദീപനാളം, പൂർവദിങ് - ശോഭയിലേക്കുറ്റിളം കാറ്റിൽതുള്ളിത്തുടിപ്പൂ .
സുനില രാജാ-
ആരാമത്തിൽ തുടുക്കും നറു മണമിയലും
ചെംപനീർപ്പൂവിലാകാം
ചേലഞ്ചും നീരജത്തിൽ, കറുകയുടെയിളം -
നാമ്പിലോ ചെന്നു വീഴാം
എന്നാലത്തൂമയേറും ഹിമകണമതിലേ -
ക്കാവഹിക്കുന്നു ബാലാർ -
ക്കാർച്ചിസ്സിന്നുള്ള വർണം,
ചിതറുമഴകിനാൽ -
പൂത്തിരിച്ചാർത്തു തീർക്കാൻ.
വൃത്തം: സ്രഗ്ദ്ധര
സുനില എ. രാജാ-
നിനക്ക്
എന്നിലുറയും വ്യഥകളറിയാതെ
മൂകമെൻ പാഴ്ക്കിനാവുപോൽ നീയിരിക്കുന്നു;
നിലാവറുതിയിലിവിടെയെൻ നിശാഗന്ധി
നിതാന്ത നിർവാണമടഞ്ഞിരിക്കേ,
പകലിൻ നീണ്ട കൈവിരലിൽ പിടിച്ചേറും
മൗന വല്മീകവും നിശ പിഴുതിട്ടൊരീയൊറ്റത്തൂവലും
നീയറിയരുതു നിലാവുപോൽ ചിരിക്ക
നീണ്ട പാതയിലിടറാതെ നീ ചരിക്ക,
മനമതിൽ തോരാത്ത മഞ്ഞുമഴയുമായ്
ഇവിടെയൊറ്റക്കിരിക്കാം, നിനക്കായിപ്പാടാം.
ഒന്നിളവേൽക്ക നീയീ സമാധിത്തറയ്ക്കൽ,
സാന്ദ്രമീ ഗാനത്തിലൊന്നുറങ്ങുക;
നീ മറക്കുകയെന്നെ, മുന്നോട്ടു പോവുക,
ഗാനത്തിനറുതിയിലീ സ്നേഹവീണയും
നിതാന്ത നിർവാണമടയാവൂ.
സുനില എ രാജാ-