എങ്കിൽ നിനക്കായി ഞാൻ പാടി വയ്ക്കുന്നു
പാടാത്തൊരിപ്പാട്ടിൻ ഈരടിയോമലെ.
പാടാനറിയാത്ത പാടലഹൃദയത്തി-
ലാരോ കുറിച്ചിട്ട പ്രേമത്തിനീരടി.
മൗനമായ് മാടിവിളിക്കുന്ന വരികളിൽ
വാടാതിരിപ്പുണ്ട് നീ തന്ന പുഞ്ചിരി;
ഈണത്തിനേറ്റക്കുറച്ചിൽ കുറിച്ചിട്ടോ
രോർമ്മയിലുണ്ടു നിൻ വാക്കിൻ്റെ മാധുരി.
മായ പ്രപഞ്ചമേ നിൻ്റെയീ തോണിയിലാ
രൊക്കെയെങ്ങൊക്കെ പോയിരുന്നോർക്കവേ
മായാത്ത ചിത്രങ്ങളൊട്ടങ്ങു തീർത്തവ
രൊട്ടുണ്ട്, പിന്നെ തോറ്റവറനവധി.
ആരാകിലും നിൻ്റെ മോഹന സ്വപ്നത്തി-
ലാകെക്കുഴഞ്ഞുമറിഞ്ഞങ്ങു പോയിടും.
അത്രക്കു രമ്യമാണോമലെ നിൻ്റെയീ
പ്രാണൻ്റെ ശീലുള്ള പ്രണയത്തിൻ ഗീതികൾ.
നിന്നിൽ ലയിച്ചു,വസിച്ചു ഞാനൊത്തിരി
മന്നിൽ വിയർത്തു,കയർത്തു ഞാൻ കാരണം;
നീ വെറും സ്വപ്നമാണെന്നു മറന്നു ഞാൻ
പാറിപ്പറന്നു വിഹരിച്ചു സുഷുപ്തിയിൽ.
ആകിലും നിന്നെ വെറുക്കില്ല കാരണം
നീ തന്നൊരൂർജ്ജത്തിൽ ജീവിച്ചിരുന്നു ഞാൻ.
മാരീചനല്ല മായാവിയല്ലിന്നു ഞാൻ
മജ്ജയും മാംസവും ശുഷ്ക്കിച്ച കാമുകൻ
പാരം നടന്നു വലഞ്ഞൊരെൻ പാദത്തിൽ
ദുരം ചെറുതൊന്നു നടക്കാൻ ബലം പോരാ
എങ്കിലും പിന്നെയും പാടി വയ്ക്കുന്നു ഞാൻ
പാടാത്തൊരീപ്പാട്ടിനീരടിയോമലെ !!
മൗനമായ് മാടിവിളിക്കുന്ന വരികളിൽ
വാടാതിരിപ്പുണ്ട് നീ തന്ന പുഞ്ചിരി
വാടാതിരിപ്പുണ്ട് നീ തന്ന പുഞ്ചിരി
-