ഒരു മഴയകലത്തിൽ
പൂത്തു നിൽക്കുന്ന
ഗുൽമോഹർ പോലെ
തലോടുന്നുണ്ട് ഓർമ്മകൾ
പൊഴിച്ചിടാൻ മാത്രം
പാകത്തിന്-
എഴുതുവാൻ ഓരോരുത്തർക്കും
ഓരോരോ കാരണങ്ങളുണ്ട്...
പറയുവാനും ചെയ്യുവാനും
കാരണങ്ങൾ ഏറെ ഉണ്ട്.
കാരണങ്ങൾ ഇല്ലാത്ത ഒന്നുണ്ട്.
ചിന്തകളെ പിടിച്ചു കെട്ടുവാനാകാത്ത ,
ഋതുഭേദങ്ങളാൽ ചുഴറ്റി എറിയപ്പെട്ട ,
അതിരുകളില്ലാത്ത ചിന്തകളും പേറി
ഉയരയുയരെ പറക്കാൻ
കൊതിക്കുന്നൊരു മനസ്സ് .!
-
നീ ഉറങ്ങുന്ന മണ്ണിൽ
ഒരിത്തിരിയിടം
കരുതണമെനിക്കും...
പുതു മഴത്തുള്ളിയാൽ
കരിയിലക്കൂട്ടത്തിനിടയിൽ നിന്നും
ഒരു പുൽനാമ്പായ്
ഉയിർത്തെഴുന്നേൽക്കാം നമുക്ക്.
മുന്നേ നയിക്കാൻ
ഒരു തിരിവെട്ടം കരുതി വച്ചിട്ടുണ്ടവിടെ ഞാൻ ,
വളരാം, പടരാം,
പൂവിരിക്കാം , തണൽ പടർത്താം
ഒടുവിലൊന്നായ്
വീണ്ടുമീ മണ്ണിൽ പതിക്കാം.-
സൂര്യൻ ഉണർന്നു തന്നെയിരിക്കാതെ
കടലാഴങ്ങളിൽ മുങ്ങി മറയുന്നത്,
തന്റെ കുഞ്ഞുങ്ങളോടൊപ്പം
ഒളിച്ചു കളിക്കുന്നതത്രേ.... !!
ഒളിച്ചൊളിച്ച് മുങ്ങി മറയുമ്പോൾ,
അച്ഛനെത്തിരഞ്ഞു വരുന്ന നക്ഷത്രക്കുഞ്ഞുങ്ങൾ അച്ഛൻ പോയ
വഴികളിലൂടൊക്കെ തിരഞ്ഞു പോയി.
കുഞ്ഞുങ്ങളല്ലേ ...,നീന്താനറിയാത്തതിനാലാവാം അവർ
കടലിൽ നിന്നും അകലം വിട്ടുനിന്നത്.
ഒരു നാൾ അച്ഛനെ കണ്ടു പിടിച്ച്
ഈ കളി അവസാനിപ്പിക്കും എന്ന
വാശിയോടെ
അവർ ഉറങ്ങാൻ പോകുമ്പോൾ...
മക്കളെ തോൽപ്പിച്ചതിന്റെ
ഒരു ചെറുപുഞ്ചിരിയുമായി
അച്ഛൻ നക്ഷത്രം പതിവുപോൽ
ഉണർന്നു വരാറുണ്ട്.-
ഓടിത്തളർന്ന പകലിന്റെ
അന്ത്യത്തിൽ
ഉള്ളം തുടിക്കുന്ന പ്രതീക്ഷകൾ
മിന്നിത്തിളങ്ങുന്നതീ -
നക്ഷത്രക്കണ്ണുകളിലല്ലോ ...-
എന്നെ ഞാൻ തൂക്കിലേറ്റി,
തളിരറ്റ ഒരു മരക്കൊമ്പിൽ .
അവസാന ശ്വാസവും
ഉള്ളിലേക്ക് ആഞ്ഞുവലിക്കുമ്പോൾ
ആ വിടവിലൂടെ
പുറത്തുചാടാതിരുന്നാൽ മതിയായിരുന്നു
തഴഞ്ഞുവച്ച സ്വപ്നങ്ങൾ.
എങ്കിൽ അത്,
തൂക്കു കയറിലൂടെ ചില്ലകളിലേറി
വീണ്ടും തളിർക്കുമായിരിക്കും.
അതുമല്ലെങ്കിൽ,
വേരുകളിലേക്ക് ഊർന്നിറങ്ങി
ഇതിനു മുൻപേ തൂക്കിലേറിയവരുടെ
സ്വപ്നങ്ങളുമായി
കെട്ടുപിണഞ്ഞു കിടക്കുമായിരിക്കും.
മോചനമില്ലാതെ...-
പൊട്ടിമുളച്ച പുൽനാമ്പ്
എത്തി നോക്കി.
ഒരു പുൽച്ചാടി അകലെ നിന്നും
കൈകാട്ടി വിളിക്കുന്നു.
വളരാൻ പറ്റുന്നില്ലല്ലോ ...
മുകളിൽ വല്ലാത്ത ഭാരം.
ആടി ഉലയാൻ കാറ്റു വീശിയെങ്കിലും
ചുറ്റിലും വല്ലാത്ത ദുർഗന്ധം.
ഒന്നുകൂടി തലപൊക്കി നോക്കി.
മുള പൊട്ടിയത്
ചവറ്റുകൂനയ്ക്കരികിലായിരുന്നു...!!
തലകുനിച്ച് പുൽനാമ്പ്
ഭൂമിക്കടിയിലേക്കു തന്നെ മടങ്ങി...-
ചുവന്നു പൂത്തു
പ്രണയം തുളുമ്പിയ
വാകപ്പൂക്കൾക്കിടയിൽ
അതിലും ചുവന്ന
ചെമ്പരത്തി
ദ്രാന്തിയായി മുദ്രകുത്തപ്പെട്ടു.
രണ്ടും പൂക്കളാണ്.
കണ്ണഞ്ചിപ്പോകും
രക്തവർണ്ണമാണ്.
എങ്കിലും രണ്ടുതട്ടിലല്ലയോ വാസം.
വാകപ്പൂക്കൾ സഖാവിന്റെ
പ്രണയത്തിനായ് കാത്തിരുന്നെങ്കിൽ
ചെമ്പരത്തി ഒരു
ഭ്രാന്തനു കൂട്ടായി.-
ഹൃദയത്തിൽ ചൂടണം.
എന്നിട്ട് ഒരു യാത്ര പോകണം
നിന്റെ കൈയും പിടിച്ച് ...
കുന്നും മലയും തോടും കടന്ന്.,
സ്വപ്നങ്ങൾ പൂക്കുന്നിടത്തേക്ക് ...
മറ്റാരും കൊതിക്കും വിധം
അവിടത്തെ കാറ്റിലലിയണം.
പുഴയിലെ ഓളങ്ങളിൽ മറന്നാടണം.
താഴ്വാരങ്ങൾ അതു കണ്ട്
പുളകിതമാകണം.
-