-
ശിശിരത്തിലും കൊഴിഞ്ഞു തീരാതെ ഇനിയുമെത്ര വസന്തങ്ങളിൽ കാടുകയറണം നമുക്ക് �... read more
മുഷിഞ്ഞ കുപ്പായത്തിന്റെ
പിഞ്ചിത്തുന്നലുകളിൽ
വരച്ചു വെച്ച ചിരികളായ്
ഒതുങ്ങാതെ,
ഒടിഞ്ഞു തൂങ്ങിയ തോളിലെ
വിശപ്പു കാർന്നെടുത്ത
അസ്ഥിക്കുഴികളിൽ
തളരാതെ,
ദാരിദ്ര്യം കിളച്ചുമറിച്ച
കൈത്തഴമ്പുകളിലെ
വ്രണങ്ങളിൽ അവസാനിക്കാതെ,
കൺകുഴികളിൽ കുഴിച്ചു മൂടിയ
നോവിന്റെ, കണ്ണീരിന്റെ
പാഠങ്ങൾക്കു കാതോർക്കാതെ,
അച്ഛാ, നമുക്കിനിയുമൊന്നു
തിരിഞ്ഞു നടക്കാം....
വിരൽത്തുമ്പിലെ വികൃതിയായ
കൊച്ചുപാവടക്കാരിക്കൊപ്പം
പറഞ്ഞുമടുക്കാത്ത
കഥകളിലുടെയങ്ങനെയങ്ങനെ...
മറന്നുപോയ പുഞ്ചിരിയെ
കണ്ടെത്തും വരെ...-
കരിഞ്ഞുണങ്ങിയ
ചില്ലകളിലെ
കൊഴിഞ്ഞുവീണ
പൂക്കൾക്കിടയിൽ
ദ്രവിച്ച ഹൃദയമേറുന്ന
കരിയിലകളാണെന്റെ
ഓർമ്മകൾ..-
തെരുവുകളിൽ നിനക്കു നേരെ നീളുന്ന
വിശപ്പിന്റെ കരങ്ങളിൽ അവിചാരിതമായെങ്കിലും
നിങ്ങളെന്റെ ശരീരത്തെ കണ്ടുമുട്ടിയേക്കാം.
സുഖമന്വേഷിക്കരുത്...
അക്ഷരങ്ങൾ കൊണ്ട് കുത്തിനോവിക്കുന്നവളുടെ ഭ്രാന്തിന്
സുഖം കയ്പ്പാണ്...
കാണാതാകുമ്പോൾ നിങ്ങൾക്കെന്നെയെന്റെയീ
വരികൾക്കിടയിൽ തിരയാം.
ഇതിലും മനോഹരമായ് മറ്റെവിടെയും
ഞാനെന്നെ വരച്ചു ചേർത്തിട്ടില്ല....-
വാർദ്ധക്യം വന്നെന്റെ ഭ്രാന്തും നരച്ചു.
പ്രണയത്തിന്റെ നീല ഞരമ്പു മാത്രം
കൂടുതൽ തെളിഞ്ഞു വരുന്നുണ്ട്..
കണ്ടുനിന്നവർ എന്നെ കളിയാക്കി.
"മൂക്കിൽപല്ലുവന്നപ്പോഴാണവർക്ക്
കാമത്തിന്റെ ചോരത്തിളപ്പ്... "
മുടിയിലണിഞ്ഞ പൂവിനോടും
കാലിലണിഞ്ഞ പാദസരത്തിനോടും
കണ്ണിലെ കരിമഷിയോടും
ചുണ്ടിലെ ചുവന്ന ചായത്തിനോടും
ഞാൻ മോശക്കാരിയാണെന്ന്
അവർ രഹസ്യം പറഞ്ഞു..............
പ്രണയം കാമം മാത്രമായവന്
അല്ലെങ്കിലും എന്നെ കാണുമ്പോൾ
ഒരൽപ്പം ചവർക്കും..
എല്ലാത്തിനുമൊടുവിൽ അവരെന്നെ
ഭ്രാന്തിയെന്നു കൂടി മുദ്രകുത്തി...
പ്രണയം മൂത്ത് ഭ്രാന്തായവൾ........
ആഹ്........ അന്തസ്സ്.........-
ഒട്ടിയ വയറിന്റെ കഥകൾക്കൊപ്പമിരുന്ന്
നെഞ്ചിലെ നെരിപ്പോടൂതിക്കത്തിച്ച്
വിശപ്പെന്ന കവിതയ്ക്ക് ഈണമിടുന്നവൾ..-
ഒരുപാടു നാളുകൾക്കു ശേഷം എഴുതാൻ
വീണ്ടും തൂലികയെടുത്തപ്പോൾ കേട്ട
പരിഹാസപൂർണമായ ഒരു ചോദ്യമുണ്ടായിരുന്നു.....
"എന്തേ വീണ്ടും എഴുതാൻ......... വല്ല..... "
"ഏയ്, ഒന്നുമില്ല.....
ഞാൻ എന്റെ കഥകൾക്ക്
വിശപ്പകറ്റാൻ വന്നതാണ്...... "-
കണ്ണീരിനീർപ്പത്താൽ നിറങ്ങൾ പടർന്ന് പിന്നീട് ചിതലരിച്ചു പോയൊരു ഓർമ്മപുസ്തകം......-