നമ്മൾ എന്നും എപ്പോഴും പലരോടും സംസാരിച്ചു പോകുന്ന എത്രയോ വാക്കുകളാണുള്ളത്. എന്നുമുള്ളതിനാൽ തന്നെ അതിന് പ്രത്യേകിച്ചൊരു ഭാവവും കാണില്ല താനും.മടുപ്പും മയക്കവും തന്ന് അലോസരപ്പെടുത്തുകയും ചെയ്യും.എന്നാൽ അതെ വാക്കുകൾ മടുപ്പില്ലാതെ മനോഹരമായി നമ്മുടെ ഉള്ളിൽ പതിയത്തക്ക രീതിയിൽ പറഞ്ഞു ഫലിപ്പിക്കുവാൻ കഴിയുന്ന ചില മനുഷ്യരുണ്ട്.അസാധാരണത്വം ഒന്നും അവകാശപ്പെടുവാനില്ലാത്ത
വെറും മനുഷ്യർ മാത്രമാണവർ. നല്ല മനസ്സിന്റെ, ചിന്തയുടെ ഉടപ്പിറപ്പുകൾ.പദങ്ങളുടെ മനോഹാരിത അത് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി തരുന്നവർ.
-
പ്രതീക്ഷകളുടെ
ഓരോ മുനമ്പിലും
ആശ്വാസത്തിന്റെ
മുന്തിരിവള്ളികൾ
പടർന്നുതുടങ്ങിയിരിക്കുന്നു..
വെയിലേറ്റ് വാടാതെയും
മഞ്ഞിലായുറയാതെയും
മഴയിൽ
കുതിരാതെയുമിരുന്നെങ്കിൽ
നമ്മുടെ
സ്നേഹത്തണലിലലിഞ്ഞ
ഒരായിരം മുന്തിരിത്തോപ്പുകൾ
പൂത്തുതളിർത്തേനെ..!
നമുക്കായ് മാത്രം...!!!
-
നീയെന്ന
ഒറ്റമരത്തിലെ
തളിരിലയായി
മാറുവാൻ
കൊതിച്ചിരുന്ന
ഞാൻ
ഇന്നെന്റെ
മോഹഭംഗങ്ങളിൽ
വെന്തുരുകി
മണ്ണോട് ചേരുവാൻ
ഇളംകാറ്റിന്റെ
കനിവിനായ്
കാത്തിരിക്കുന്നു..!!!
-
എനിക്ക്
അറിയേണ്ടിയിരുന്നത്
ഒരേയൊരു
ചോദ്യത്തിന്റെ
ഉത്തരമായിരുന്നു..
നിനക്ക്
മറുപടി ഇല്ലാതിരുന്നത്
അതേ ചോദ്യത്തിന്
മാത്രവും...!!!-
മഴത്തുള്ളികളിൽ
ഞാനെഴുതിയ കവിതേ
നൊമ്പരമലിയും
മിഴിത്തുള്ളികളിൽ
ഞാനെഴുതിയ കവിതേ..
ആർദ്രമാം വിലോലമാം
ഹൃദയ വനികയിൽ
നിഴലായ് കരുതും നിന്നെ
എന്നിലായ് ചേർത്തൊരീ
നിമിഷവേഗങ്ങളിൽ
ഉണരും പുതുപുലരി...
നമുക്കായ് ഉണരും പുതുപുലരി...
-
ഭരിക്കുന്ന ചിന്തകളോട്
കൂപ്പു കുത്തിയ മനസിന്
വഴുതി പോകുന്ന
അക്ഷരങ്ങളെ
വരുതിയിലാക്കുവാൻ
കഴിയുന്നില്ല..
വിണ്ണും മണ്ണും
ഒരേപോലെ മൗനങ്ങളുടെ
തിരകളിൽ അലിയുമ്പോൾ
പുഴയായി ഒഴുകുന്ന
മിഴികളെ
ഓളത്തിലും താളത്തിലും
താളിയോലകളിൽ
ചിട്ടപ്പെടുത്തുവാനും കഴിയുന്നില്ല..
-
എല്ലാം വെറുതെയായിരുന്നു. അങ്ങനെയാവട്ടെ. അല്ലെ?
പിന്നല്ലാതെ.. എല്ലാം വെറും വെറുതെ.. അങ്ങനെയിരിക്കട്ടെ.!
അവ്യക്തവും അപൂർണ്ണവുമായ എഴുത്താണല്ലോ കുത്തിക്കുറിയ്ക്കുന്നത്.. എന്തേ?
അതിന് എന്തിനാണ് പൂർണ്ണതയുള്ളത്..ഏതിനാണ് വ്യക്തതയുള്ളത്..?
അതും ശരിയാണ്.!
അതുകൊണ്ട് വരികളെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കപ്പെടട്ടെ..!
അതെ.. അല്ലേലും വായിക്കുന്നവരുടെ മനസ്സിന്റെ സൗന്ദര്യമല്ലേ ഓരോ എഴുത്തിനെയും മനോഹരമാക്കുന്നത്.!!!-
നിർണ്ണായകമായ യാമങ്ങളിലൂടെയുള്ള
മഹായാനം...
അകക്കാമ്പിൽ
എവിടെയൊക്കെയോ
തീരാനോവിന്റെ
ശാപങ്ങളുടെ
ഉറവ പൊട്ടിയൊലിച്ച്
വടുക്കൾ സൃഷ്ടിച്ചിരിക്കുന്നു..
വേദനയുടെ ചീളുകളെ
എങ്ങനെയാണ്
നേരിടേണ്ടത് എന്നറിയാതെ
ഉഴറുമ്പോൾ
അഭ്രപാളികളാൽ മൂടപ്പെട്ട
മിഴികൾക്ക്
സാന്ത്വനമേകുവാൻ നിയോഗിച്ചത്
ആരെയാണെന്ന് അറിയാതെ
വിഷണ്ണയായി തീരുന്നു..
എന്നിരിക്കിലും,
മറുതീരം അറിയാത്ത
വിധിയുടെ പുകച്ചുരുളുകൾക്കിടയിൽ
ദുഃഖത്തിൻ ആഴിയിലെ
മൂകമാം തിരക്കഥ
എഴുതി ചേർക്കട്ടെ..!!!-