അവയിൽ ഉറഞ്ഞുപോയത്
ഈ ഞാൻതന്നെയായിരുന്നു.
വിങ്ങുന്ന മൗനമായി
തളംകെട്ടിയ വാക്കുകളുടെ
കരിനീല മേഘങ്ങളിൽ
ഉള്ളിലൊരു 'കടൽ' ഒതുക്കിയ
തണുത്തുറഞ്ഞ മഴത്തുള്ളി!
അലറിപ്പെയണം എനിക്ക്.
മണ്ണിലൂടെ അരിച്ചിറങ്ങണം.
മണ്ണിന്റെ ഗന്ധമായ് തീരണം.
വേരുകളിലൂടെ പടരണം.
കാലമെന്നോ വിതച്ചിട്ട വിത്തുകളിൽ
ഊർജമായി നിറയണം.
ഒടുവിലായ്, പുനർജനിയുടെ പടവുകൾ കയറി
വീണ്ടുമൊരു മഴക്കായ് കാതോർക്കണം..-
കുത്തിക്കുറിയ്ക്കലും
കുന്നോളം സ്വപ്നങ്ങളും
പിന്നെയൊരല്പം..
നേരും, വാശിയും... read more
ഒരുപാട് സ്വപ്നങ്ങളുള്ള പെണ്ണിന്
എന്നും പുതുമഴയുടെ ഗന്ധമായിരിക്കും
വെന്ത ഉടലാഴങ്ങളിലേക്ക് അവൾ
സ്വപ്നങ്ങളുടെ കുളിർമഴ പെയ്യിച്ചുകൊണ്ടേയിരിക്കും..-
_സുഹൃത്ത്_
"നീ ഒരിക്കലും വളരണ്ട!
ഇങ്ങനെത്തന്നെ ഇരുന്നാൽ മതി.
എനിക്കും വളരണ്ട."
കാലം അവന്റെ മുഖത്തു
പ്രായത്തിന്റെ ചുളിവുകൾ വീഴ്ത്തുന്ന നാളിൽ
ഓർമകളുടെ ശവപ്പറമ്പിൽ നിന്ന്
എന്നെ ചികഞ്ഞെടുക്കാൻ ചിലപ്പോൾ
ബുദ്ധിമുട്ടേണ്ടി വന്നേക്കാം എന്ന്
ദീർഘവീക്ഷണം ചെയ്തിട്ടാവാം
അവൻ അങ്ങനെ പറഞ്ഞത്.
"സന്ധ്യയോടടുക്കുമ്പോൾ വീണ്ടും നിന്നെ കാണണം.
അന്ന് ആണ്ടുകൾതോറും മുടങ്ങാതെത്തുന്ന
ഋതുക്കളോരോന്നും നേർപ്പിച്ച നിന്റെ
ചുളിവുകൾ വീണ സുതാര്യമായ തൊലിക്കിടയിലൂടെ
എനിക്ക് കാണണം ഓർമയുടെ സ്ഫുരണം.
ആവോളം ആർദ്രത കോരിയിട്ട
നിന്റെ കൺകോണുകളിൽ വിരിയുന്ന
ചിരിയുടെ നിഗൂഢഭാവങ്ങളിൽ
ഞാൻ അളന്നെടുക്കും
നിന്നിലെ ഓർമയുടെ ആഴങ്ങൾ."-
_കാത്തിരിപ്പ്_
ഒടുവിൽ ഞാൻ തിരികെ ചെന്നപ്പോൾ മണ്ണ് ചോദിച്ചു,
എന്റെ ചില്ലുതരികൾ കൊണ്ട് അന്ന് നിന്റെ കുഞ്ഞുകാൽ പോറാതെ നോക്കിയത് കാത്തിരിപ്പിനൊടുവിൽ കാലം നിന്നെ എന്നോട് ചേർക്കുമെന്നുള്ള ഉറപ്പുള്ളതുകൊണ്ടു മാത്രമാണ്...
എന്നിട്ടും ഇന്ന് നിനക്ക് എന്നിൽ ചേരാൻ ഇത്ര ഭയമെന്തിന്?-
ഹൃദയത്തിന്റെ വെയില് തട്ടാത്ത ഗർത്തങ്ങളിൽ പോലും നരച്ചുകിടപ്പുണ്ട് ഇപ്പൊഴും ചില സ്വപ്‌നങ്ങൾ. ആഴത്തിലോടുന്ന നിണച്ചാലുകളുണ്ടായിട്ടും ഒന്ന് തളിർത്തില്ലല്ലോ..
-
_സുഹൃത്ത്_
ഇരുട്ട് വീണപ്പോൾ
കൈപിടിച്ച് ഒപ്പം നടന്നത്
വെളിച്ചം വീഴുമ്പോൾ
മറുകയ്യിൽ ഒളിപ്പിച്ചിരുന്ന
തോക്ക് ചൂണ്ടാനായിരുന്നെന്ന്
അറിഞ്ഞിരുന്നില്ല.-
അതിജീവനത്തിന്റെ കരുത്ത് പേറുന്ന ഫീനിക്സ് പക്ഷിയാകണം!
അഗ്നിയിൽ സ്വയം എരിഞ്ഞൊടുങ്ങി, ചുടുചാരത്തിൽ നിന്ന് വീണ്ടും ചിറകടിച്ചുയരണം..
കപടാന്ധത മൂടിയ ചില കണ്ണുകളെ
കൊത്താതെ കൊത്തിപ്പറിക്കണം!-
എനിക്കെന്റെ നിളയുടെ മടിത്തട്ടിലിരിക്കണം.
നടന്നുവന്ന വഴിയിലത്രയും ഏറ്റിയ വിഴുപ്പ് മുഴുവൻ അവൾക്ക് നൽകണം.
അവൾ എന്റെ പ്രണയിനിയാണ്..
എന്റെ ഭാരങ്ങളൊക്കെയും സ്വീകരിക്കാൻ തയ്യാറായവൾ
പറയാനുള്ളതൊക്കെയും എനിക്കായിരുന്നു,
കേൾക്കാൻ തയ്യാറായത് അവളും.
മറുപടിയെന്നോണം ഓളങ്ങളുടെ വേഗത കുറച്ചും കൂട്ടിയും..
ചിലപ്പോൾ മൗനം!
പറയാൻ ഒന്നും ഇല്ലാതിരുന്നതുകൊണ്ടല്ല,
എന്റെ മൗനത്തിന്റെ പൊരുൾ അവളറിഞ്ഞിരുന്നു.
ഒരിക്കൽ വേരുകളൊക്കെയും പറിച്ചെറിഞ്ഞു നാടുവിട്ടു പോയതാണ്..
അന്ന് അവൾ വേദനിച്ചുകാണും.
ഇനി ഒരു മടങ്ങിപ്പോക്ക്...!
അവൾക്കെന്നെ തിരിച്ചറിയാൻ കഴിഞ്ഞേക്കും...!
പിരിയുമ്പോൾ അവൾ മനോഹാരിയായിരുന്നു, കുതറിയൊഴുകിയിരുന്നു...
ഇന്ന് അവൾ തളർന്നിരിക്കാം,
എന്നെ തിരഞ്ഞ് അവൾ ദിശ മാറി ഒഴുകിയിരിക്കാം..
ഒഴുകിയ വഴികളത്രയും അവളെയും തളർത്തിയിരിക്കാം..
എങ്കിലും, ഒരിക്കൽക്കൂടി..
കിരീടവുമീചെങ്കോലുമെല്ലാം അഴിച്ചുവച്ച്
ഇനിയവളുടെ ആഴങ്ങളിലേക്ക് പോകണം.
അവളൊഴുകുന്ന താളത്തിൽ അവളോടൊപ്പം ഒഴുകണം,
മൃത്തായടിയുവോളം...
-
കണ്ണുനീർ.. അത് നിന്റെ മനസ്സിന്റെ നഗ്നതയാണ്; അതെന്നും പുഞ്ചിരികൊണ്ട് മറയ്ക്കുക!
-
അവന്റെ കൈക്കരുത്തിന്റെ ചൂടേറ്റു
പിടഞ്ഞുവീണു മരിക്കാൻ വിധിക്കപ്പെട്ടവയായിരുന്നു
അവളുടെ നിലപാടുകളൊക്കെയും..
ഒടുവിൽ അവൾ ഉയിർത്തെഴുന്നേറ്റ കാലം വരെയും!-