പൂക്കളുടെ പ്രണയത്തെക്കുറിച്ച് വർണ്ണിച്ചവരൊക്കെ ചിത്രശലഭത്തിന്റെ വിശപ്പ് കണ്ടില്ലെന്ന് നടിച്ചു.
ഒടുവിൽ ചിറക്കറ്റ് ഭൂമിയിൽ പതിച്ചപ്പോൾ
ശാപമെന്നോതിയുള്ള പരിഹാസവും.
തപമിരുന്നു കിട്ടിയ ചിറക്കറ്റ് വീണപ്പോൾ
ഒരു സാന്ത്വനത്തിനായ് ശലഭവും ആശിച്ചിരുന്നിരിയ്ക്കാം...
-
ഇത്തിരി വെട്ടത്തിത്തിരിപ്പൂവിട്ട്
നക്ഷത്രകുഞ്ഞുങ്ങളെത്തി നോക്കി
ഇന്നലെ രാവിന്റെ മാനത്തൊരമ്പിളി
പാൽനിലാവെട്ടം പൊഴിച്ചു നിൽക്കെ
ദൂരത്ത് കാർമേഘച്ചോട്ടിലൊളിച്ചൊന്ന
രമ്പിളി വെട്ടം മറഞ്ഞിരിയ്ക്കെ
താരകക്കുഞ്ഞുങ്ങളമ്പിളി മാമനെ
കാണുവാനായ് തിരഞ്ഞിരുന്നു...
-
ഇനിയെന്റെ വരികൾക്കൊരീണം ചമയ്ക്കുവാൻ
വഴി തെറ്റി വാസന്തമെത്തിടുമ്പോൾ
മിഴിനീരിനുപ്പേറ്റ വരികളിൽ നോവിന്റെ
സ്മൃതി പൂത്തൊരക്ഷരം പുഞ്ചിരിയ്ക്കും
അതിൽ നമ്മൾ നാമായി മാറുന്ന നാളെകൾ
ശ്രുതിചേർത്ത് നമ്മിലായ് ചേർന്നിരിയ്ക്കും
മിഴികളിൽ പ്രണയത്തിനലകളാൽ കുളിരേകി
മൊഴികളിൽ ശ്രീരാഗമെത്തിടുമ്പോൾ
ഇനിയെന്റെ തന്ദ്രികൾ മീട്ടുന്ന രാഗമോ
നീയെന്ന ശ്രീരാഗമായിരിക്കും
നമ്മിൽ പൂവിട്ടൊരനുരാഗമായിരിക്കും...
-
അവൾ ഹൃദയത്തോട് ചേർത്തു വച്ച
അനുരാഗത്തിന്റെ പൂച്ചെണ്ടുകൾ
മറച്ചു വയ്ക്കാൻ ശ്രമിച്ചെങ്കിലും
സ്പഷ്ട്ടമാകുന്നുണ്ടായിരുന്നു...
പിണക്കത്തോടെയുള്ള പരിഭവങ്ങളും
തന്റേത് മാത്രമാകണമെന്നുള്ള വാശിയും
വസന്തോത്സവം തീർക്കുന്ന പ്രണയത്തിന്റെ
വാതായനങ്ങളിൽ മൗനത്തിന്റെ
പ്രണയലേഖനങ്ങൾ രചിച്ചു കൊണ്ടേയിരുന്നു...-
മായാത്തൊരോർമ്മതൻ മാരിയിൽ
മിഴിനീരുതോരാതെ പെയ്യുന്ന വേളതന്നിൽ
മറവിതൻ മാറാല പതിയാതെ പ്രണയവും
മനതാരിനുള്ളിൽ ജ്വലിച്ചിടുമ്പോൾ
മുറിവേറ്റ പാഴ്മുളം തണ്ടിന്റെയീണമായ്
മനസിന്റെ കോവിലിൽ കൂട്ടിരിയ്ക്കും
മറവികൾ മായ്ക്കാത്ത മൗനസംഗീതത്തെ
വിരഹമെന്നാരോ വിളിച്ചതാകം...
-
ആത്മവിശ്വാസമുള്ളവർ ആത്മാഭിമാനം
പണയപ്പെടുത്താതെ മുന്നോട്ട് പോകുമ്പോൾ
ചാർത്തിക്കിട്ടുന്ന ഏറ്റവും മികച്ച അലങ്കാരമാണ് അഹങ്കാരിയെന്ന വിശേഷണം...-
ആദ്യം മനസ്സിരുത്തി വായിക്കേണ്ടത്
നമ്മളെന്ന പുസ്തകത്തെയാണ്...
നമ്മിലെ അടച്ചു വയ്ക്കേണ്ട താളുകളും
തുറന്ന് വയ്ക്കേണ്ട താളുകളും
ആദ്യം നമ്മൾ മനസിലാക്കണം...
നമ്മളൊരു തുറന്ന പുസ്തകമാകുന്നത്
നമുക്കൊരു തുറന്ന പുസ്തകമായ്
മാറാത്തവർക്ക് മുന്നിലാകുമ്പോൾ
ജീവിതമെന്ന അക്ഷരത്തിൽ
കണ്ണീരിന്റെ നനവ് പടർന്നേയ്ക്കും...
-