കനലിനോരത്ത് പൂവിട്ട വാകയും
കണ്ണ് ചിമ്മാതെ സൂര്യനെ നോക്കുന്നു
കനലിനാഴിയായ് നെഞ്ചം വിതുമ്പവേ
കണ്ണ് നീരിലും ചൂടിന്റെ ചുംബനം
കൺതുറന്ന് ഞാൻ നീളെ തിരയവേ
കണ്ടതില്ലെന്റെ മുന്നിൽ ഇരിപ്പിടം
കൺകൾ മൂടുന്നൊരിന്നിന്റെ കൗശലം
കാത്ത് വയ്ക്കുന്നു കാലം വികൃതിയായ്
ഇന്നലെകളിൽ ഒപ്പം നടന്നവർ
ഇന്നിലോ നേർത്തൊരോർമ്മയായ് തീരവേ
ഇമയടയ്ക്കുന്ന നേരം വിതുമ്പലായ്
ഇരവ് മൂടുന്നതാകാം ഇരിപ്പിടം
ഇനിയുമെത്രയോ കാതങ്ങൾ താണ്ടണം
ഇനിയുമോർമ്മകൾ ചാരത്ത് വന്നിടും
ഇതൾ വിരിയ്ക്കുന്ന സ്വപ്നങ്ങൾ തന്നിലായ്
ഇനി നിനക്കായ് ചമയ്ക്കും ഇരിപ്പിടം.
-
നാമറിയാതെ നമ്മളിലേക്ക്
ചേക്കേറുന്ന ചില മനുഷ്യരുണ്ട്.
എന്തിനെന്നറിയാത്ത
ഒരു പിൻവിളിയെന്നോണം
നമ്മെ തേടിയെത്തുന്നവർ,
പൂർവ്വജന്മത്തിന്റെ നൂലിഴകളിലെങ്ങോ
കുരുങ്ങികിടക്കുന്ന അവ്യക്തമായ
ചില നിഴൽചിത്രങ്ങൾ...-
മാതൃഭാവത്തിന്റെ ഗന്ധം കുരുന്നിന്റെ
ചുണ്ടിൽ കിനിഞ്ഞു നറും പാലിലായ്
മാകന്ദ ഗന്ധം പുണർന്നതോ ബാല്യത്തി
ലോർമ്മ തൻ വാതിൽ തുറന്ന് തന്നു
പാരിജാതത്തിൻ സുഗന്ധം
പ്രണയത്തിനോരത്ത് കൂട്ടായിരുന്നിരുന്നു
നിത്യകല്യാണി തൻ ഗന്ധം ഹൃദയത്തിൽ
നഷ്ട്ട സ്വപ്നങ്ങൾക്ക് കൂട്ടായ്
നോവേറുമിന്നിന്റെ മുന്നിൽ
വാക സൂര്യനെ തോൽപ്പിച്ച ഗന്ധം
എഴുതുന്ന വരികൾക്ക് ചാരെ
മെല്ലെയണയുന്ന കാറ്റിന്റെ കയ്യിൽ
രാമുല്ല പൂത്തൊരാ ഗന്ധം
നിന്റെ പ്രണയാക്ഷരത്തിൻ സുഗന്ധം
-
അരികെ തലോടലായമ്മതൻ സ്പർശം
മിഴിചിമ്മി പൈതൽ ഉറങ്ങിടുന്നു
ഇടറാതെ കാലടി വയ്ക്കവേയച്ഛന്റെ
വിരലിന്റെ തുമ്പത്തണഞ്ഞ സ്പർശം
മധുരമാം ഓർമ്മ തൻ മാഞ്ചോട്ടിൽ
ഞെട്ടറ്റു വീണ തേൻ മാമ്പഴം
ഒരു കുഞ്ഞു കാറ്റിന്റെ സ്പർശമത്രെ
അറിയാതെ ഹൃദയത്തിലണയുന്നു
പ്രണയത്തിനല തീർത്ത മാന്ത്രിക സ്പർശനങ്ങൾ
ഇന്നിന്റെ പാതകൾ നീളവേയോർമ്മയിൽ
ഇന്നലെകൾ തീർത്ത സ്പർശനങ്ങൾ
മായാതിരിയ്ക്കുന്ന ഓർമ്മകളെ പ്പോഴും
ഹൃത്തിൽ പതിഞ്ഞൊരാ സ്പർശനങ്ങൾ-
കേട്ടിരിയ്ക്കാനായ് ഒരാളുണ്ട്
ബാല്യത്തിൽ കേൾവിതൻ
വാതിൽ തുറന്നതമ്മ...
കേൾവിയായ് കാതിലണഞ്ഞ കഥകൾ
തൻ ചെപ്പ് തുറന്നതോ മുത്തശ്ശിയും
കേൾവിയിൽ പാഠം പകർന്നതദ്ധ്യാപകർ
കേൾക്കാൻ കൊതിച്ച മൊഴികൾ
പ്രണയത്തിനോരം തളിർത്ത
നിൻ ചുണ്ടിന്റെ സ്പന്ദനം
ഓർമ്മയിൽ മായാത്ത പാടുകൾ
കേൾവിയിൽ, ഓർക്കാൻ
മടിക്കുന്ന ഇന്നലെ തന്നതും
കേൾക്കാൻ കൊതിക്കുന്നു
നാളെകൾ നല്ലതെന്നോതും
കിളിപ്പെണ്ണിൻ ചുണ്ടിലെ ചിത്രവും
ഇന്നിന്റെ നോവുകൾ മായ്ക്കുവാൻ
പാതയിൽ രാമായണശീല്
കേൾവിയ്ക്ക് കൂട്ടായ്.
നാളെ മിഴികൾ അടയ്ക്കുന്ന യാത്രയിൽ
ഓരത്ത് കത്തും നിലവിളക്ക്
ചാരത്ത് ചൊല്ലുന്ന രാമായണം
കാതിൽ കേൾക്കുമോ
അന്നന്ത്യയാത്ര തന്നിൽ...
-
ജനലഴികൾക്ക് പിന്നിലെ കാഴ്ച്ചകൾ
നിന്റെ നയനങ്ങൾക്ക് ദൃശ്യഭംഗി സമ്മാനിയ്ക്കുമെങ്കിലും
മൗനത്തിന്റെ ജനൽ പാളികൾ തുറന്നാൽ മാത്രമാണ്
പ്രകാശത്തിന്റെ തെളിച്ചത്തിനൊപ്പം
കാറ്റിന്റെ കുളിർമ്മയും ,കേൾവിയുടെ മാധുര്യവും
പുഷ്പ്പങ്ങളുടെ സുഗന്ധവും നിന്നെലേയ്ക്കെത്തിടുക...-
വർണ്യത്തിലാശങ്ക, ഇന്നിലോ
വർണ്ണത്തിൽ ആശങ്ക
ഇരവാദമെറിയുന്നു
നിറമത്രെ സർവത്ര
പരിതാപകരമത്രെ
പകലിന്റെ വാർത്തകൾ
നിയമത്തിൽ പരിരക്ഷ
നിറമില്ല അതിലെങ്ങും
ഇന്നിന്റെ ഗതി മാറി
നിറയുന്നു `നിറ'വാദം
ഇരവാദമിനിയെത്ര
കേൾക്കേണമൊരു പാട്
പടരുന്നു ഇന്നിലും...
പുകയുന്ന വർണ്ണങ്ങൾ
ഇനി ചാതുർവർണ്ണ്യവും
ഇവിടേയ്ക്ക് വന്നിടും...
-
ക്ഷണനേരം കൊണ്ട്
ചുണ്ടിലൊരു പുഞ്ചിരിവിരിയിപ്പിച്ച്
കണ്ണീരിനെ പോലും കബളിപ്പിയ്ക്കുന്ന മാന്ത്രികാരാണ് ഓരോ മനുഷ്യരും...-
നഷ്ട്ടമാകുമോ എന്ന പേടികൊണ്ട്
മാത്രം തുറന്ന് പറയാത്ത ചില ഇഷ്ടങ്ങളുണ്ടാകും...
നഷ്ട്ടങ്ങളുടെ പട്ടികയിൽ
നൊമ്പരത്തിന്റെ തിരുമുറിവുകളായ്
ചോരവാർന്നു കൊണ്ടേയിരിയ്ക്കുന്നവ...
മൗനത്തിന്റെ മേഘജാലങ്ങൾ
മഴയായ് പെയ്തു തോർന്നിരുന്നെങ്കിൽ
ഓർമ്മകളിലെ മുറിപ്പാടുകൾ
ഇത്രയേറെ നോവിക്കില്ലായിരുന്നുവെന്ന്
കാലത്തിന്റെ കുറ്റപ്പെടുത്തൽ....
-
കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാണ്
അഞ്ചാമനോമന കുഞ്ചുവാണ്
കൊഞ്ചി പറഞ്ഞു പടിച്ചിരുന്നു
ഞ്ച തൻ ചേലുള്ള പാട്ടതന്ന്
കഞ്ചാവ് വാർത്തകൾ കേട്ടിരിയ്ക്കെ
കുഞ്ചുവെ തന്നെയൊന്നോർത്തു പോയി
കഞ്ചാവ് വിറ്റു നടന്നിരിയ്ക്കാം ഇന്നിലോ
പഞ്ചാരയാർക്ക് വേണം
ഇഞ്ചിമിഠായി നാം തിന്ന പ്രായം
കഞ്ചാവ് കയ്യേറി ഇന്ന് ബാല്യം
നെഞ്ചം വിതുമ്പുന്ന വാർത്ത കേൾക്കാം
കാഞ്ചി വലിക്കുന്ന യൗവനങ്ങൾ
കഞ്ചാവിനെക്കാൾ വിഷം പടർത്താൻ
കഞ്ചാവ് തോൽക്കും ലഹരി വേറെ
പുഞ്ചിരി തൂകി ലഹരിപ്പുക
മഞ്ചാടി പോലെ ഗുളിക വേറെ
കാഞ്ചനക്കള്ളക്കടത്തിനേക്കാൾ
കഞ്ചാവിലാണത്രെ കാശ് വാരം..
കഞ്ചാവ് കേസിലും ജാതി വാദം
തഞ്ചത്തിൽ ആരോ കുടുക്കിയത്രേ
-