ഇനിയും
എഴുതിച്ചേർക്കാനുണ്ട്...
അപൂർണ്ണതയുടെ
അവശേഷിപ്പുകളിൽ
തീരാക്കടമിന്നും ബാക്കി
നില്ക്കുന്നുണ്ട്...
നോവുരുകുന്ന
നേരമെൻ്റെ നിനവുമതിലെ
ഇരുട്ടു രൂപങ്ങളും
തീക്കടലായി
പൊള്ളിച്ചെൻ്റെ
നിദ്രയെ ഛേദിച്ചു
സ്ഥാനഭ്രംശയാക്കാറുമുണ്ട്
-
എങ്ങോട്ടെന്നില്ലാത്ത യാത്ര പോലെ...
ഉള്ളമറിയുന്നേരം
കള്ളമല്പമതിലില്ലെന്നറിഞ്ഞ്
നോവാഴങ്ങളിൽ
തൂവൽതലോടലേകി
പൂവിരലുകളാൽ
കണ്ണീർമുത്തുകൾ
ഒപ്പിയെടുക്കാനരികിൽ
നിൻ തൂമൊഴി !
Sheeja
-
അവധിയ്ക്കു വച്ചതെല്ലാം
ഈ വിധം അരികത്ത്
വന്നതെന്തേ?
അരികിൽ ചേർത്തതെല്ലാം
വിരഹത്തിൻ നുകപ്പാട്
ചാർത്തിത്തന്നതെന്തേ?-
കണ്ണീരൊപ്പാൻ
കൈലേസ്
നല്കിയതുകൊണ്ടാവാം
കണ്ണീരൊഴുക്കിൽ
ഞാൻ മുങ്ങിമരിച്ചത്-
ചിറകരിഞ്ഞിട്ടു
പറഞ്ഞത്രെ
യഥേഷ്ടം
പറന്നോളാൻ...
കൂമ്പു നുള്ളിയെടുത്തിട്ട്
മൊഴിഞ്ഞത്രെ
മാനം മുട്ടെ
വളർന്നോളാൻ...
ചിറകില്ല ,
വേദന മാത്രം ബാക്കി
ഈ യാതന
മറന്നെങ്ങനെ
പറന്നിടും?
അടർന്ന തളിരിൽ
ഉയിരങ്ങനെ
ഒടുങ്ങിടുമ്പോൾ
മാനത്തോളമെങ്ങനെ
വളർന്നിടും?
-
മഞ്ഞിൻ്റെ തണുപ്പിൽ
പുതഞ്ഞു കിടന്ന പകയുടെ
വെറുപ്പിൽ പുകഞ്ഞ
പഹൽഗാം...
പാതിയിൽ പൊലിഞ്ഞ
സ്വപ്നങ്ങളുടെ
അറ്റു കിടക്കുന്ന വേരുകൾ
ഇറ്റു കണ്ണീരിൽ
വെന്തു വെണ്ണീറായ
നാരായവേരുകൾ!
മനുഷ്യനൊരു മതമല്ല
മദം പൂണ്ട പല മതങ്ങളാണെന്ന
തിരിച്ചറിവിൻ്റെ
നടുക്കം മാത്രം!
-
കാലചക്രമിനിയുമനുസ്യൂതമുരുളും
ഇടവഴികളിലിടയ്ക്കിടെ
നമ്മളെ തനിച്ചാക്കി
പലരും തിരക്കുകളിലലിയും
മുഖമൊന്നു തരാതെ
അപരിചിതത്വത്തിൻ്റെ
കാർമേഘം ബന്ധങ്ങളെ
ഇരുളിൽ തളച്ചിടും
വെള്ള പുതച്ചങ്ങനെ
കിടക്കുമ്പോഴും
നിർവികാരത എന്തിനോ
മരണത്തെ മാടി വിളിക്കും
തിരിച്ചറിവിലെത്താത്ത
നിർവികാരത!-
കോറിയിട്ട വരകൾക്കൊന്നും
ചിത്രരൂപമായിരുന്നില്ല
മൂഢസങ്കല്പങ്ങളിൽ
മാത്രം അത് ചരിത്ര സൃഷ്ടിയായി
നിലകൊണ്ടു.
എഴുതിയിട്ട വരികളൊന്നും
രണ്ടാം വായനക്ക് അർഹമല്ലായിരുന്നു
ചവറ്റുകൂനയിൽ അഗ്നിയ്ക്കിരയാകാൻ
അവയെല്ലാം
ഊഴം കാത്തു കിടന്നു.
വിറളി പിടിച്ച ചിന്തകൾക്കൊപ്പം
നീന്തി നടന്ന കൈവിരലുകൾ
പടച്ച മൂഢസങ്കല്പങ്ങളിൽ
അവ രാജത്വം സ്വീകരിച്ചു.
-
ഹൃദയതാളത്തിൻ്റെ ഗതിവേഗം
കൂടിയതാവാം
സന്ദേഹത്തിനു കാരണം.
രക്തക്കുഴലുകളെ
പ്രഹരമേൽപ്പിച്ചു കൊണ്ട്
ഉച്ചസ്ഥായിയിലേക്ക്
കടലിരമ്പം.
കർണപടങ്ങളിലലച്ച
നിശ്വാസത്തിന്
പണ്ടത്തെ പോലെ
ഇളം ചൂട് കണ്ടില്ല.
തണുപ്പിലേക്ക്
വിലയം പ്രാപിക്കാനുള്ള
ഇച്ഛയുടെ തീക്ഷ്ണത
മാത്രം കണ്ടു.
ജരാനരകളിൽ
കടുത്ത വേനൽ
മിന്നൽപ്പിളരുകളെ
ഒന്നിനു പുറകിൽ മറ്റൊന്നായി
അയച്ചു കൊണ്ടേയിരുന്നു.
മരത്തണലിൽ ശയിച്ചയാൾ
വിശ്രമത്തിലൂടെ
ഹൃദയത്തുടിപ്പുകളെ
മാറോടടുക്കി കണ്ണടച്ചു കിടന്നു.-
മറ്റുള്ളവരിലെ ശരികൾ കാണാനല്ല
അവരിലെ തെറ്റുകളുടെ അവക്ഷിപ്തം
തിരയാനാണ്
ചില കണ്ണുകൾക്കേറെയിഷ്ടം
-