മുല്ലപ്പൂവിനെ അറിയോ
കച്ചവടത്തിനായി അതിർത്തി കടന്നെത്തുന്നതിനെയല്ല
നമ്മുടെ മുറ്റത്തു കിണറിന്റെയോരത്തു
മൂവന്തിക്കു മൊട്ടുലഞ്ഞു വിടരുന്ന പരിശുദ്ധമായ ഗന്ധം പടർത്തുന്ന മുല്ലപ്പൂ...
അവൾക്കറിയാവുന്നത്ര പ്രണയം ആർക്കും പറയാൻ കഴിയില്ല.
അവൾ പരത്തുന്ന സുഗന്ധത്തോളമാഴത്തിൽ ആർക്കുമാരെയും പ്രണയിക്കാനും കഴിയില്ല.
അത്രമേൽ പ്രണയത്തിനായി ഞെരിഞ്ഞു മരിച്ചൊരാളും ഭൂമിയിൽ ഉണ്ടാവുകയുമില്ല...
എന്റെ മുല്ലപ്പൂ...-
എന്റെയുള്ളകം തൊട്ടറിഞ്ഞ
പൊരുളാണ് നീ
എത്രയകന്നു പോയാലും,
വേനലിൽ വറ്റി വരണ്ടാലും
മഴയായ് പുനർജനിച്ചു നിന്നിലേക്കണയുന്നു ഞാൻ
നിന്റെ കരങ്ങൾ നല്കുന്ന
സ്വാസ്ഥ്യം, നിന്റെ നെഞ്ചകം നൽകുന്ന സ്വാന്ത്വനം,
നീ നെറുകയിൽ ചേർത്തു വയ്ക്കുന്ന ചുംബനം,
ഇതിലപ്പുറം നീയെന്ന സത്യത്തിലേക്കെത്തിപ്പെടാൻ
ഇനിയെന്തു വേണമെനിക്കു..
ഒരു നനുത്ത ചാറ്റൽ മഴപോലെ
നിന്നിലേക്ക് ചേർന്നൊരു
ശ്രീരാഗമായി പെയ്തു തോരണം
എന്നിട്ടും മതിയാവാതെ മരപെയ്ത്തു പോലെ മണ്ണടരുകളോടു പിറുപിറുക്കണം
അങ്ങനെയങ്ങനെ നിശബ്ദമായി
നിന്നെ പുതച്ചു നിദ്രയെ പൂകണം..-
ഒരിക്കൽ ആരുടെയോ എല്ലാമായിരുന്ന നമ്മൾ അനാഥത്വത്തിലേക്കെറിയപ്പെടാൻ അധിക സമയമൊന്നും വേണ്ട
നമ്മളെക്കൊണ്ടു ഒന്നിനും കൊള്ളില്ലെന്നു അവർക്ക് തോന്നുകയെ വേണ്ടു.
ഒരു കണക്കിനു അതു നല്ലതാണ് സ്വയം അവനവനിലേക്ക് ഒതുങ്ങാമെല്ലോ.. പെട്ടെന്നങ്ങൊരു ദിവസം മരണം വന്നു വിളിച്ചാലും കൂസാതെ കൂടെ പോകാം. അതാണ് അനാഥത്വത്തിന്റെ സൗന്ദര്യം.-
കഥകളും, കവിതകളും വറ്റിയൊരു
പുഴ ഞാനിനിയെന്നിലേക്ക്
വീണ്ടെടുക്കപ്പെടാനൊരു മഴക്കാലം കാത്തിരിക്കുന്നു.-
ഇനിയുമസ്തമിക്കാത്തൊരു പ്രണയമുണ്ടെന്റെയുള്ളിൽ
പ്രാണനായി വരുന്നൊരാൾക്കു
പകുത്തു നൽകുവാൻ-
ഓർത്തിരിക്കാൻ നീ തന്ന കുറെ നല്ല നിമിഷങ്ങളുണ്ടെനിക്കു
മറക്കാതിരിക്കാൻ നൽകിയ ജീവിത പാഠങ്ങളും
പിന്നെനിക്കെന്തു വേണമീ ജീവിതമാടിത്തീർക്കാൻ-
നിനക്കറിയ്യോ...
കഥ പറഞ്ഞു, കഥ പറഞ്ഞു
കൂട്ടുകൂടിയ നമ്മളിപ്പോൾ
കഥയില്ലാത്തോരായിരിക്കുന്നു-
എന്റെ കണ്ണീരു വീണു
ചിതറിയ നെഞ്ചകമൊരു
ചിതൽപ്പുറ്റായി
മാറിയിരിക്കുന്നു,
സങ്കടങ്ങളാകട്ടെ മൗനം പെരുകി
വളരുന്നു..
പെരുമഴയെത്തണമിനിയുടഞ്ഞു
ചിതറാൻ
അതുവരെ നീറിപ്പുകയട്ടെ ഞാൻ-
എരിഞ്ഞടങ്ങുന്ന പകലും,
നീറിയമരുന്ന രാത്രിയും കനൽ കോരിയിട്ട ചിന്തകളുടെ മൂകചമയങ്ങളാണ്.
ഒരു പരിധിക്കപ്പുറം നാമാർക്കും ആരുമല്ലെന്ന യാഥാർഥ്യം, ആ വ്യഥകൾക്കിടം കൊടുക്കുന്നതും
നമ്മൾ തന്നെയാണ്, അർഹിക്കാത്തയിടങ്ങളിൽ നാം
വാരി വിതറുന്ന പരിഗണനയിൽ അരോചകമാകുന്ന നമ്മിടങ്ങൾ,
അതു മൂടിക്കെട്ടിയ വാനം പോലെ ശ്വാസം മുട്ടിക്കുന്നു.
പെയ്തു തോരാതെ ഇങ്ങനെ വിങ്ങി നീറി.
മൗനം പേറി, ഭാഷ മറന്ന്,
പരിസരം മറന്ന്, യാത്രയാവണം.
ഉത്തരവാദിത്വങ്ങൾ നമ്മിൽ നിന്നും
അടർന്നു മാറിയാൽ
പിന്നെയത് കൂടിച്ചേരില്ല, മണ്ണടർന്നു
കടപുഴകിയ മരം ലക്ഷ്യമെത്താതെ
ഒഴുകി എങ്ങോ ഇങ്ങനെ... ഇങ്ങനെ...-