മനസ്സുകൊണ്ട് ഭോഗിച്ച് യാത്ര പറയുമ്പോഴും, നനഞ്ഞ കണ്ണുകൾ കൊണ്ട് വീണ്ടും വീണ്ടും ഞങ്ങൾ പരസ്പരം പുണർന്നകലുകയായിരുന്നു.
-
കുറച്ച് നാളുകൾക്കു മുൻപ്
ഞാൻ മരിച്ചുപോയി.
പക്ഷെ എന്റെ ജഡം
അവിടെയും ഇവിടെയുമായി
അലഞ്ഞ് തിരിഞ്ഞു നടക്കുന്നുണ്ട്.
നിങ്ങൾ ആരെങ്കിലും ആ ജഡത്തെ കണ്ടാൽ
ഒന്ന് ആത്മാർത്ഥമായി ചിരിക്കുക
പറ്റുമെങ്കിൽ നിങ്ങളുടെ വിലയേറിയ പത്ത് നിമിഷം ജഡത്തോടൊപ്പം ചിലവഴിക്കുക.
അങ്ങനെയെങ്കിലും ആ ജഡത്തിനു നിത്യശാന്തി ലഭിച്ചാലോ...-
അറിഞ്ഞില്ലേ ബുദ്ധൻ മരിച്ചു,
മരിച്ചതല്ലല്ലോ കൊന്നതല്ലേ.....
ആരാ കൊന്നത്, ആരാ, ആരാ.....
ആർക്കുമറിയില്ല ആരാ അത് ചെയ്തത് എന്ന്.
ആർക്കും അറിയില്ലെങ്കിൽ എന്താ ബുദ്ധൻ മരിച്ചില്ലേ, ആരോ കൊന്നില്ലേ,
ചത്താലും ജീവിച്ചാലും എനിക്കെന്താ?
ഉള്ള് കത്തുമ്പോൾ അത് അണയ്ക്കാൻ എനിക്ക് ഇത്തിരി വെള്ളം കിട്ടിയാൽ മതി-
തമ്പ്രാന്റെ മാലയാണ്, തമ്പ്രാട്ടി തന്നതാണ്
ഏനത് തൊട്ടിട്ടില്ല, ഏന്റെ പെണ്ണത് കണ്ടിട്ടില്ല.
പിന്നെ എന്തിനാ തമ്പ്രാക്കളെ
എന്നെ ഈ ചാട്ടയുടെ രുചി അറിയിക്കണത്.
കയ്പ്പല്ല മധുരല്ല കണ്ണീരിന്റെ രുചിയാണ് ചാട്ടയ്ക്ക്.
-
ഞാനുണ്ട്, ഞാനില്ല എന്നതിനേക്കാൾ നിങ്ങൾ ഉണ്ടോ എന്നത്തിലാണ് എന്റെ സംശയം
-
കവിതയെ പ്രണയിച്ചപ്പോൾ
കവിയെ മറന്നു
കവിയെ പ്രണയിച്ചപ്പോൾ ആ
കവിതയും മറന്നു-
അപ്രതീക്ഷിതമായി യാത്ര പറഞ്ഞു പോകുന്നതിനേക്കാൾ വേദനയായിരിക്കും, ഒന്നും പറയാതെ അവർ കടന്നുപോകുമ്പോൾ
-
ജാഗ്രത
----------
എങ്ങു നിന്നോ അടർന്നു വീണ കണിക പൃഥ്വിയിൽ അലിഞ്ഞ്,
ആ ശരീരത്തിൽ അമർന്നപ്പോൾ
പിള്ള തൻ മനസ്സ് ഒന്നിളകി
പേടിക്കേണ്ട ജാഗ്രത മതിയെന്ന് അശരീരി
കെട്ടു,
പിണഞ്ഞ കൈകൾ ഒട്ടി നിൽക്കരുത് എന്ന്...
നിരയാർന്ന പല്ലുകൾ വെളിച്ചം കാണരുത്...
മിണ്ടാതെ ഉരിയാടാതെ ഒറ്റ മുറി ജീവിതം
തുടരെ തുടരെ അശരീരികൾ അലച്ചു കൊണ്ടിരുന്നു
കൊത്തി കൊത്തിയാ കീടം പിള്ളയുടെ ഞരമ്പുകളെ വരിഞ്ഞുമുറുക്കി.
ചിലന്തി വലകളിലമർന്ന ശ്വാസം നിറച്ച പാത്രം ചുളുങ്ങി പോകുന്നു
പെണ്ണിനും മണ്ണിനുമായി ഉരുക്കി തീർത്ത ശരീരം മരുഭൂമിക്ക് സമാനം
ഭ്രാന്തൻ ചെന്നായയുടെ മനസ്സ് ഭീതിക്ക് അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
വീണ്ടും പേടിക്കേണ്ട ജാഗ്രത മതിയെന്ന അശരീരി
ഗർഭവതി തൻ കുഞ്ഞിന്നു ഭക്ഷിക്കാൻ വെടിമരുന്നുകൾ ധാരാളം,
പ്രിയ പത്നിക്ക് കൂട്ടുറങ്ങാൻ കരി മൂർഖനുമേറെ,
പെണ്ണുടലിനെ പിച്ചി ചീന്താൻ രാക്ഷസ കൈകൾ ഇനിയും ബാക്കി,
അമ്മതൻ നെഞ്ച് പിളർന്നു രക്തമൂറ്റി കുടിക്കുവാൻ പല്ലുകൾക്ക് മൂർച്ച കൂട്ടേണ്ടിയിരിക്കുന്നു,
കീടത്താൽ ഇളകിയ മനസ്സിനെ നിലയുറപ്പിക്കേണ്ടിയിരിക്കുന്നു
ഈരേഴു ലോകവും കീഴടകുമാ മർത്യന്ന് ഇത് വെറും കീടം....
സ്രഷ്ടാവിൻ ഇച്ഛ അറിയാതാട്ടം കാണും മനുഷ്യാ.....-
എവിടെനിന്നോ അടർന്നുവീണ കണിക ഒന്ന്
ഭൂമിക്ക് നെറുകിൽ തൊട്ടപ്പോൾ
കരയുന്ന കണ്ണുകൾ കണ്ടു, കരയിപ്പിച്ചത് ഞാൻ അല്ല
ചിരിക്കാത്ത മുഖങ്ങൾ കണ്ടു, ഞാൻ ഒന്നും പറഞ്ഞില്ല
കൈകോർക്കാത്ത ശരീരം കണ്ടു, പൊള്ളുന്നതൊന്നും ഞാൻ കൊണ്ടുപോയില്ല
തളിർക്കുന്ന പൂവുകൾ കണ്ടു, അതിന് വെള്ളം ഒഴിച്ചത് ഞാൻ അല്ല
സുഗന്ധത്തിന്റെ അനുഭൂതി പരന്നു, പരത്തിയത് ഞാൻ അല്ല
-
വെളുപ്പ് കറുപ്പിന്റെയും, കറുപ്പ് വെളുപ്പിന്റെയും രാഷ്ട്രീയം മനസിലാക്കാത്തിടത്തോളം ഇവിടെ സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കും.
അധികാരത്തിന്റെ രാഷ്ട്രീയം വിശപ്പിനറിയാത്തിടത്തോളം സംഘർഷത്തിന്റെ രാഷ്ട്രിയം അധികാരത്തിനും മനസ്സിലാവില്ല.-