കടുകുമണിയോളം
സന്തോഷങ്ങൾക്കായി
കടൽത്തിരയോളം
സങ്കടങ്ങൾ
കുടിച്ചുതീർക്കാൻ മടിക്കാത്ത
ചില മനുഷ്യരെ
ഞാനീയിടെ കണ്ടെടോ !!-
ഞാനൊരിക്കൽ
പറഞ്ഞിരുന്നില്ലേ
ഇറങ്ങിപ്പോയ മനുഷ്യരെല്ലാം
തിരികെ വരുമെന്ന്
ചിലർ
നമ്മുടെ സ്നേഹമോർത്താണെങ്കിൽ
മറ്റുചിലർ
അവരുടെ ശൂന്യതക്കുള്ളിൽ
നമ്മെ നിറയ്ക്കാൻ മാത്രമാണ്-
" ഞാൻ ഡയറ്റാ " ന്ന്
പറയാൻ കാത്തിരുന്ന പോലാണ്
വിരുന്നുകാരുടെ വരവും
കൂട്ടുകാരുടെ ട്രീറ്റും
വീട്ടുകാരുടെ കൊതികളും
ഒറ്റയാൾ പോരാട്ടങ്ങൾ
ഒട്ടേറെയൊന്നും വിജയിക്കാറില്ലടോ-
ആ ഒറ്റമരച്ചുവടിനെ
ഞാൻ സ്നേഹിച്ചതുപോലെ
ഇക്കാണുന്ന മേലേക്കുന്നിനെ
സ്നേഹിക്കാൻ
ഇന്നൊരാകാശം ചുവചുവന്നു നിന്നു
ഭംഗി അവൾക്കാണെങ്കിലും
അവളുടെ നിഴൽത്തട്ടി
ഇപ്പോഴെന്റെ കവിളിനുമുണ്ട്
ഒരിത്തിരി ചെഞ്ചോപ്പ്-
സ്നേഹത്തിൽ പൊതിഞ്ഞ്
എന്തുകൊടുത്താലും
ചേർത്തുപിടിക്കുന്ന
മനുഷ്യരുണ്ടെടോ !!!-
ചില മനുഷ്യർ
കാറ്റുപോലെയാണ്
സ്നേഹമായിരിക്കുമ്പോൾ
നമ്മെ തൊട്ടുംതലോടിയും
ഒന്നു വിയർക്കാനനുവദിക്കാതെ
വാടാനിടംതരാതെ
കൂടെയങ്ങനെ
ഒരുപക്ഷേ
ദേഷ്യമാണെങ്കിലോ
അതേ കാറ്റുമതി
നമ്മെയൊന്നാകെ
തകർക്കാനും തളർത്താനും-
തൂശനിലയിൽ നിറച്ചുവെച്ച
വെള്ളരളിപൂക്കൾക്ക് മുകളിൽ
ആദ്യരക്തത്തുള്ളി അടർന്നുവീണു
കൂമൻകാവിലെ ചമ്പകമരം
ഒന്ന് പിടഞ്ഞതും
ചങ്ങലപൊട്ടിച്ചോടിയ കാറ്റ്
ആർത്തുവിളിച്ചു
പടിഞ്ഞാട്ട് പാഞ്ഞുപോയി
ഉരുളിയിലെ മഞ്ഞൾ കുരുതിയിൽ
തലയറ്റു വീണ കരിങ്കോഴിയുടെ
അവസാന പിടച്ചിൽ കാണാനാവാതെ
ദീപങ്ങൾ ആളിയും മുനിഞ്ഞും
കത്തുന്നുണ്ട്
ഈ രാവ് പുലരുമ്പോൾ
പരകായം ചെയ്തു
പൂർവാധികം ശക്തനായ്
അയാൾ പുനർജനിക്കുമെന്ന്-
നിങ്ങൾക്ക് നന്ദി
സ്നേഹത്തിന്റെ
പ്രണയത്തിന്റെ
ചിന്തകളുടെ
വാക്കുകളുടെ
വെറുപ്പിന്റെ
വാശിയുടെ
വെല്ലുവിളികളുടെ
ബാധ്യതകളില്ലാതെ
ഞാനിപ്പോൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു-
അതേയ്
ഇപ്പൊ മറ്റുള്ളവരെ
ചിരിപ്പിക്കലൊക്കെ നിർത്തി
സ്വയം ചിരിക്കാൻ
കാരണം കണ്ടെത്താലാണ് നിത്യേന-
രാജ്യം ലീവിലുള്ള
മുഴുവൻ പട്ടാളക്കാരെയും
തിരിച്ചു വിളിച്ചിരിക്കുന്നു
നാടിനായ്
നന്മക്കായ്
അതിരുകാക്കുന്ന കരുത്തന്മാർക്കായ്
പ്രാർത്ഥിക്കുക ♥️-