പ്രകൃതി ഏറ്റവും
മനോഹരമായ വർണ്ണങ്ങൾ
ചാലിച്ച് ചേർത്തിരിക്കുന്നത്
ഇലകളിലും പൂക്കളിലും ആണ്.
പിന്നെ ചില മനസ്സുകളിലും.-
പ്രിയ സുഹൃത്തെ,
ഇന്ന് ദേശീയ തപാൽ ദിനമാണെന്നറിഞ്ഞപ്പോൾ ഞാൻ താങ്കളെ കുറിച്ച് ഓർത്തു. അല്ല, താങ്കൾ എനിക്കയച്ച കത്തുകളെ കുറിച്ചാണ് ഓർത്തത്. നമ്മൾ തമ്മിലുള്ള അകലം ഒരു പോസ്റ്റുകാർഡിന്റെ വലിപ്പം മാത്രം ഉണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ചും. ഇപ്പോൾ താങ്കൾ എവിടെയാണെന്നറിയില്ല. ഇന്റർനെറ്റ് എന്ന മഹാവലയുടെ കണ്ണികളിൽ എവിടെയെങ്കിലും ഉണ്ടാകും എന്നറിയാം.
കൂടുതലൊന്നും അറിയാൻ ആഗ്രഹിക്കുന്നില്ല. ആശംസകൾ മാത്രം...
തപാൽ ദിനാശംസകൾ-
കാപ്പിത്തോട്ടത്തിനുള്ളിൽ ഒരു കാപ്പിയിൽ നിന്ന് മറ്റൊരു കാപ്പിയിലേക്ക് കാസറ്റിന്റെ നാട വലിച്ചു കെട്ടി മൈക്കിന് പകരം കണ്ണൻ ചിരട്ടയിൽ കമ്പ് കോർത്ത് അനൗൺസ്മെന്റ് കളിച്ചിരുന്ന ബാല്യം. ആഴ്ചയിൽ ഒരിക്കൽ ജീപ്പിൽ ഉച്ചഭാഷിണി കെട്ടി തിയേറ്ററിൽ മാറിവരുന്ന സിനിമയുടെ അനൗൺസ്മെന്റ് കേട്ടിരുന്ന കാലം. മതവും രാഷ്ട്രീയവും എന്തെന്ന് പോലും അറിയാത്ത കുട്ടിക്കാലം. പലയിടത്തായി വലിച്ചു കെട്ടിയ ചിരട്ടയ്ക്ക് മുന്നിൽനിന്ന് അന്ന് ഞങ്ങളെല്ലാവരും ആവേശത്തോടെ വിളിച്ചു പറഞ്ഞിരുന്നു "പുതുപ്പള്ളിയുടെ ജനനായകൻ ശ്രീമാൻ ഉമ്മൻ ചാണ്ടിയെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമേ എന്ന് ഞങ്ങൾ നിങ്ങളോടഭ്യർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ്" എന്ന്. എല്ലാവരും എന്നും ആ അഭ്യർത്ഥന കേട്ട മാതിരി അദ്ദേഹം വിജയിച്ചു കൊണ്ടേയിരുന്നു. അതെ, ഉമ്മൻചാണ്ടി സാർ ജനങ്ങളെ അറിഞ്ഞ നേതാവായിരുന്നു. പുതുപ്പള്ളിയുടെ സ്വന്തം നേതാവ്.
ആദരാഞ്ജലികൾ 🌹🌹
ഒരു പുതുപ്പള്ളിക്കാരി-
ഇത്രമേൽ ഏകാന്തമായ ഒരു അവധിക്കാലം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഒറ്റക്കാണോ എന്ന് ചോദിച്ചാൽ അല്ല. അനിയത്തി അവധിക്കാല ക്യാമ്പിന് പോയതുകൊണ്ട് ഞാൻ ഒറ്റയ്ക്കായി എനിക്ക് ബോറടിച്ചിട്ട് വയ്യ അമ്മേ എന്ന് പറയാൻ വേണ്ടി മാത്രം മൂത്ത മോൾ വാ തുറക്കുന്നുണ്ട്. മൗനത്തിന്റെ ഒരു കൂടുകെട്ടി അവൾ അതിലേക്ക് ചേക്കേറിയിരിക്കുന്നു. സ്കൂൾ ഉള്ള സമയമാണെങ്കിൽ കുട്ടികളും രക്ഷിതാക്കളും ഒക്കെയായി ഒരു ദിവസം എത്ര ഫോൺ കോളുകൾ ആണ് വരാറുള്ളത്. ഇപ്പോൾ അതൊന്നുമില്ല. ദിവസത്തിൽ ഒരു പ്രാവശ്യം എങ്ങാനും ഫോൺ ഒന്നു മണിയടിച്ചാലായി.
-
എങ്ങു നിന്നോ വന്ന കുറേ അപരിചിതർ, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുത്തുകളെ അക്ഷരനൂലിൽ കോർത്ത് കെട്ടി. നൂലിഴകൾ പൊട്ടിത്തുടങ്ങിയിരിക്കുന്നു. ഒടുവിലത്തെ കണ്ണിയും വിട്ട് കഴിയുമ്പോൾ മുത്തുമണികൾ വീണ് ചിതറും. അവ അപരിചിതത്വത്തിന്റെ മറ്റൊരു ലോകത്ത് പോയടിയും. ചിലതൊക്കെ ആരെങ്കിലും കണ്ടെടുത്തേക്കാം. ചിലവ കാണാമറയത്തേക്ക്.......
-
മടിയന്മാരുടെ ലോക്കൽ ഏരിയ സമ്മേളനം കാണണമെങ്കിൽ മാസത്തിലെ അവസാനദിവസം റേഷൻ കടേൽ പോയാൽ മതി.
-
നിന്നെ എനിക്ക് എന്ത് ഇഷ്ടമാണെന്നോ. പണ്ട് സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു ഏറ്റവും ഇഷ്ടം. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന സേവനവാരം ഒരു ഉത്സവം തന്നെ ആയിരുന്നു. സ്കൂളും പരിസരവും ഒരു പുൽനാമ്പു പോലുമില്ലാതെ വൃത്തിയാക്കും. കുട്ടികൾ കൊണ്ടുവരുന്ന പച്ചക്കറികളൊക്കെ ഉപയോഗിച്ച് എല്ലാവരും കൂടി പാചകം ചെയ്ത് കഴിക്കുന്ന അവസാന ദിവസത്തെ സദ്യ. ആ കാലമൊക്കെ മാറി. ഇന്നിപ്പോൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികളിൽ നിന്ന് ലഹരി എന്ന വിപത്തിനെ എങ്ങനെ വേരോടെ പിഴുതെറിയാം എന്ന ചിന്തയിലാണ് അധികൃതർ. കാലം മാറുന്നതിനനുസരിച്ച് കോലവും ശീലവും എല്ലാം മാറുന്നു. നല്ല മക്കളായി വളരാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശിച്ചുകൊണ്ട് നിന്നെ ഞാൻ സ്വാഗതം ചെയ്യുന്നു.
-
മാവേലി തമ്പുരാന് ഓലക്കുട ഉള്ളത് നന്നായി. മഴ നനയാതെ വരാമല്ലോ.
എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ🌺-