ഒരു നിമിഷം ഒന്ന് ശാന്തമായി ചിന്തിച്ചു നോക്കൂ.മനസ്സമാധാനവും സന്തോഷവും ഉണ്ടായിരിക്കുക എന്നതിനപ്പുറം എന്താണ് ഒരു മനുഷ്യന് ജീവിതത്തിൽ നേടാനാവുക! വിളക്ക് കൈയിലുള്ള ആൾ എവിടെപ്പോയാലും അവിടം പ്രകാശമുള്ള ഇടമായ് അനുഭവപ്പെടുമല്ലോ.സംതൃപ്തിയുടെ ഒരു നേർത്ത ചെരാത് ഉള്ളിൽ പ്രകാശിച്ചു നിൽക്കുന്നവർക്കേ ആഹ്ളാദമെന്തെന്ന് അറിയാനും അനുഭവിക്കാനും കഴിയൂ..! (Dr.വി പി ഗംഗാധരൻ)
മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ് ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ് എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏത് നാട്ടിലാണെങ്കിലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്.
'ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണൻ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാൻ. പക്ഷേ എനിക്കുവേണ്ടി വാനരന്മാർ കടലിൽ പാലം നിർമ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങൾ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാൻ ആർക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതാൻ മോഹിച്ചവളാണ് ഞാൻ. പക്ഷേ എന്റെ മരണത്തോടെ ആ കഥ പൂർണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു.'