പാമരന്റെ പരിദേവനങ്ങൾ
അറിയുന്നില്ലയോ കാലമേ,
നിന്റെയൊരു പരിച്ഛേദമിന്നു കടന്നുപോകുമ്പോൾ,
മതവെറിയാൽ,മൃഗതൃഷ്ണയാ,
ലന്ധവിശ്വാസങ്ങളാ,ലിന്നും മാനവികതയെ,സഹജീവനത്തെ,
സമഭാവനയെ,
തച്ചുകൊല്ലുന്നൂ നിൻ
സഹയാത്രികൻ, മനുഷ്യൻ..
ദുർബലമാകുന്നു, അതിജീവനത്തിൻ സമരങ്ങൾ,
നന്മയുടെ സത്യാഗ്രഹങ്ങൾ ....
വിറളിപൂണ്ട സ്വാർത്ഥലാഭങ്ങൾ
വിഷംപുരട്ടിയ താൻപോരിമയുടെ കൂരമ്പുകൾ എയ്യുന്നു ദൈനംദിനം..
പിടയുന്നു നിസ്സഹായരായവർ..
അധികാരത്തിൻ ഹുങ്കാരങ്ങൾ
തെരുവുകളിലെ നിലവിളികൾ മറക്കുന്നു..
നിരാശ്രയത്തത്തിൻ ഹതാശകളിൽ
സഹജനങ്ങൾ ആത്മാഹൂതി ചെയ്യുന്നു..
മാനിഷാദപാടിയോരാദികവിയുടെ
പിൻമുറക്കാർ, തൂലികപ്പടയാളികൾ
ഇന്ന് രാജഭക്തിക്കടിമകൾ, വെറും സ്തുതിപാടകരായ് പരിണമിച്ചവർ...
ഇനിയില്ല, പിറക്കില്ലൊരു മഹാത്മാവിടെ, ഈ കലിയുടെ നരകത്തിൽ....
കാലമേ നിന്നശ്വരഥത്തിൽ
നിന്നൊരു പരത്മാവുയിർക്കുമോ ?,
എന്റെ മുക്തിക്കൊരു പുതിയ ഗീതോപദേശമായ്...
ജനീഷ്. പി.
-