രക്തസാക്ഷി
നേതാവിന് പാദസേവ ചെയ്യാൻ അണികൾ ഏറെപ്പേർ തയ്യാറായി എത്തിക്കൊണ്ടിരുന്നു. പക്ഷേ എന്തു ചെയ്യാം അയാൾക്ക് രണ്ടു പാദങ്ങളല്ലേയുള്ളൂ. അണികൾ പ്രാർത്ഥനയിലായി. നേതാവിന് കൂടുതൽ പാദങ്ങളുണ്ടാകണേ.. ഒടുവിൽ ദൈവം അവരുടെ പ്രാർത്ഥന കേട്ടു. നേതാവിന് പാദങ്ങൾ മുളയ്ക്കാൻ തുടങ്ങി. മൂന്ന് ,നാല്, അഞ്ച്, പത്ത്, ഇരുപത്, നൂറ്,...നേതാവ് കാലുകളിൽ ഇഴഞ്ഞു നടന്നു.
അമ്മ കുറേത്തവണ വിളിച്ചിട്ടും കുഞ്ഞുമണി രാവിലെ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല.ഒടുവിൽ അച്ഛൻ്റെ വഴക്ക് കേട്ടുണർന്നു. അവധിദിവസമാണെങ്കിലും കിടക്കാൻ സമ്മതിക്കില്ല, പിറുപിറുത്തു കൊണ്ട വൾ പത്രമെടുക്കാൻ മുറ്റത്തേയ്ക്കിറങ്ങി. പത്രമെടുത്തു നിവർത്തിയപ്പോഴാണ് കണ്ടത്, ഒരു തേരട്ട അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു. അയ്യേ...അവൾ പത്രം താഴെയിട്ടു. അപ്പോഴാണ് തലേദിവസം സിനു ടീച്ചർ പഠിപ്പിച്ച സയൻസും അച്ഛൻ പഠിപ്പിച്ച ചാണക്യ സിദ്ധാന്തവും ഓർമ്മ വന്നത്. ഒട്ടും മടിച്ചില്ല അടുക്കളയിൽ നിന്നും കുറച്ച് ഉപ്പ് കൊണ്ടുവന്ന് അട്ടയുടെ മുകളിലിട്ടു. അട്ട ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരുന്നു.. അട്ടയുടെ ശരീരം ക്ലോസറ്റിലേയ്ക്കിട്ടു അവളുടെ ആർത്തവരക്തത്തിനൊപ്പം തന്നെ ഫ്ലഷ് ചെയ്തു. നാളെ ചിലപ്പോൾ ഒരു രക്തസാക്ഷി പിറന്നേക്കും.അണികൾ എല്ലാം മറന്നിട്ട് മറ്റൊരു നേതാവിനെ അന്വേഷിച്ച് പോയിക്കഴിഞ്ഞിരുന്നു.
-
ഹർത്താൽ
കൊടിയുടെ നിറം പലതാണെങ്കിലും
വെട്ടിയരിഞ്ഞ കോഴികളുടെ
ചോരയ്ക്കൊരേ നിറം-
സങ്കടങ്ങളുടെ കൂട്ടത്തിൽ അവിടവിടെക്കാണുന്ന കുഞ്ഞുസന്തോഷപ്പൊട്ടുകളെ തിരഞ്ഞു കൊണ്ടേയിരിക്കുന്ന പ്രക്രിയയുടെ പേരാണ് ജീവിതം.
-
ആർക്കുമാർക്കും വേണ്ടാതെ
പിന്നാമ്പുറത്തമരാൻ മാത്രംവിധി!
ഒരു തലോടലേൽക്കാൻ,
ഒരുനല്ല വാക്കിനായ്
കൊതിച്ചിവിടെ മരുവുന്നു കാലമേറെയായ് ഞാൻ!-
ഇന്ന് വലിയ വീടിൻ്റെ കണ്ണാടി ജനലിനടുത്തിരുന്ന് കാണുന്ന മഴയേക്കാൾ ഭംഗി അന്ന് അവിടവിടെ ചോർന്നൊലിക്കുന്ന അടുക്കളയോരത്ത് ചാണകം മെഴുകിയ തറയിലിരുന്നു ഞാൻ കണ്ട മഴയ്ക്കു തന്നെയായിരുന്നു. കാരണം ആ മഴയ്ക്ക് എൻ്റെ ബാല്യത്തിൻ്റെ നിഷ്കളങ്ക സൗന്ദര്യമുണ്ടായിരുന്നു, ഉത്തരവാദിത്തങ്ങളില്ലാത്ത കുഞ്ഞു മനസ്സിലേയ്ക്ക് ആനന്ദത്തിൻ്റെ മാരിവിൽത്തുള്ളികളായാണ് പെയ്തിറങ്ങിയിരുന്നത്.
-
നിമിഷങ്ങൾക്ക് നിറക്കൂട്ടുകൾ നൽകി ചിലർ കടന്നുപോകും.
നിമിഷങ്ങളിൽ പകക്കോളുനിറച്ച് മറ്റു ചിലരും..-
ഇടവപ്പാതി കനത്തപ്പോൾ
മഴത്തുള്ളിച്ചിരിച്ചാർത്തിൽ
ഒഴുകിപ്പോയൊരവധിക്കാലം
ഓർമ്മകൾ കുടയാക്കി
മഴപ്പാഠങ്ങളുരുവിടാം
നനയാത്തൊരിടം തേടാം
കൂട്ടരോടൊത്ത്ചേക്കേറാം
പള്ളിക്കൂടച്ചില്ലകളിൽ
-
സന്ധ്യാംബരത്തിൻ്റെ
ചാരുതയിൽ
സിന്ദൂരരേണുവിന്ന-
രുണിമയിൽ
നിന്നേക്കുറിച്ചു ഞാൻ
വീണ്ടുമോർത്തു
നിൻ്റെ കപോലങ്ങൾ
കനവു കണ്ടൂ-