അവൾ
കാലമേ, യാത്രയാകുന്നു നിൻ -
മടിത്തട്ടിൽ നിന്നൊരു പൈതൽ കൂടി
വർണ്ണാഭമായ അവളുടെ യൗവനത്തിലേക്ക്.
വേദനകളറിയാതെ പാറിനടന്ന ബാല്യം,
അവൾക്കിനി അന്യം.
കൊലുസ്സിട്ട കാലുകൾ ഇനി
സ്വാതന്ത്രത്തിന്റെ ചങ്ങല അണിയും.
അരുതെന്ന് പറഞ്ഞു അവളുടെ -
ആഗ്രഹങ്ങളൊക്കെയും മുടക്കും.
അവൾ ചുവപ്പണിയുമ്പോൾ
തീണ്ടപ്പാടകലെ നിർത്തും.
എന്നോ നിന്നു പോയ ആചാരങ്ങൾ
അവൾക്കായി ഇനി കൂട്ടു പോകും.
മനസ്സ് തുറന്നു ചിരിച്ചാൽ അവൾ
പെൺകുട്ടിയാണെന്ന വാദം ഉയരും.
അവളുടെ ചേലയൊന്നു മാറിയാൽ. സമയമല്പം വൈകിയാൽ
അവൾ അഹങ്കാരിയാകും.
ഒടുവിൽ പൊന്നിന്റെ തൂക്കത്തിൽ,
കടമയുടെ പേരിൽ വിലയിട്ട് വിൽക്കും.
മനസ്സിലെന്താണെന്നോ മനസ്സെന്താണെന്നോ വായിക്കാതെ...
ഒടുവിൽ അവൾ സ്വയം പറയും
ഞാനൊരു സ്ത്രീയാണ്.
-