ഉറക്കമില്ലാത്ത
മഴരാത്രികളിൽ
കാട് കയറി നനഞ്ഞു വരാറുണ്ട്
അതിരില്ലാത്ത ചിന്തകൾ...
വായിച്ച കഥകൾ, കവിതകൾ
ചിന്തകൾക്ക് മാറ്റ് കൂട്ടാൻ
മഴയും...
എഴുതാൻ തുടങ്ങിയ കാലത്തെ
കുറിച്ചോർക്കും
ചിന്തകളുടെ കുത്തൊഴുക്കിൽ രേഖപ്പെടുത്തി വെയ്ക്കാതെ
എത്രയെത്ര വരികൾ..
അപൂർണ്ണമായ വരികളിൽ
പൂർണ്ണതയുടെ അർത്ഥങ്ങൾ
തേടി വരുന്ന മഴ
സ്കൂളിലേക്കുള്ള വഴികളിലോ
തിരിച്ചു ഇറങ്ങി വരുന്ന
ഇടവഴികളിലോ
എവിടെയെന്നില്ലാതെ കടന്നു
വരുന്ന പോയകാലത്തിന്റെ സ്മരണകളിൽ
ഗൃഹാതുരതയുടെ
കുളിരണിയിയ്ക്കാൻ മഴ പെയ്തുകൊണ്ടേയിരിയ്ക്കുന്നു
പൂർത്തീകരിയ്ക്കാത്ത
കവിതകളിൽ ഏറ്റവും
പ്രിയം തോന്നിയത്
ഒരു പിറന്നാളിന് അച്ഛൻ
വാങ്ങി തന്ന ജീരകമുട്ടായിനിറച്ച
ആ കെന്നാസിനോടാണ്
നിറങ്ങൾ കാട്ടി കൊതിപ്പിച്ച്
പിന്നെ ഇത്തിരി മധുരം നുണഞ്ഞു
അലിഞ്ഞു പോകുന്ന
കൊതിയുള്ള ഓർമ്മകൾ
-