8 MAY AT 1:26

ഇരുണ്ട ഭൂപടം കൊതിച്ചു വന്നവർ
തിരിച്ചു കേട്ടതോ ഉറച്ച വാക്കുകൾ
കരുത്തു കാട്ടുവാൻ കവർന്നെടുത്തത്
ജീവനെങ്കിൽ ജീവിതം തിരിച്ചടിച്ചിടും

പിടഞ്ഞു വീണവർ പകർന്ന ചിന്തകൾ
പകുത്തെടുത്തുറ്റവർ തിരിച്ചടിക്കുകിൽ
വീണ കണ്ണുനീരിനുപ്പു വറ്റിടും വരെ
കാത്തിരിപ്പു നീളുകില്ല കാലമെത്തിടും

ജീവിതം വെറുപ്പിനായ് മാറ്റിവെച്ചവർ
ആശകൾ നിറഞ്ഞ ജീവനപഹരിച്ചവർ
ഇറ്റുവീണ ചോരയിൽ പുഞ്ചിരിച്ചവർ
അർഹരല്ല ജീവിതത്തിനെന്നു നിശ്ചയം

-


4 MAY AT 11:19

എന്താണ് നിങ്ങളുടെ എഴുത്തിൻ്റെ ഗതി നിർണ്ണയിക്കുന്നത് ?


ഒരിടത്തെൻ്റെ ഹൃദയത്തിൻ്റെ
നാദം കേൾക്കുന്നു
നടന്ന വഴിയിലെ ഇടിഞ്ഞ പടവുകൾ
പിടഞ്ഞു പാടുന്നു
കഴിഞ്ഞ ചുവടിലെ വിരലടയാളം
പതിഞ്ഞു നിൽക്കുന്നു
ഇരുണ്ട കാഴ്ച്ചയിലദൃശ്യമായത്
തെളിഞ്ഞു കാണുന്നു
വരികളിൽ ഞാൻ നേരിനെ നീറ്റിയ
ഇന്നലെ എഴുതുന്നു

വായന,
ഇന്നിനെയൊന്നിനി നോക്കിടുമെങ്കിൽ
അതിലിന്നലെയൊഴുകുന്നു

ആ നിലച്ച ഹൃദയത്തിൽ
കവിതകൾ തഴച്ചു വളരുന്നു !!

-


27 APR AT 12:16

ജീവിതത്തെക്കുറിച്ച് ഏറ്റവും ആലങ്കാരികമായി എഴുതണമെന്ന് ആശിച്ചിട്ടില്ല. പക്ഷെ, വരികളിൽ ജീവിതം പടർന്നു കയറി പൂവിട്ടു നിൽക്കുമ്പോൾ യാതൊരു വിധ ലക്ഷ്യങ്ങളുമില്ലാതെ തന്നെ അലങ്കാരങ്ങളെ അത് സ്വായത്തമാക്കുന്നു. കരിഞ്ഞുണങ്ങിയ ഇലകളുടെ വരികളിലും അവരുടെ കഥ ജീവസ്സുറ്റ ഒന്നായിത്തുടരുന്ന പോലെ. അവരേറ്റ കാറ്റും വെയിലും സ്പർശനങ്ങളും മനസ്സിലേറിയ പോലെ. അചേതനമായ ഒന്നിൻ്റെ സാന്നിധ്യം പോലും നാമറിയാതെ വരികളിൽ അത്രമേൽ സൗരഭ്യത്തോടെ എന്തിനെന്നില്ലാതെ നിറയുന്ന പോലെ.

" കണ്ടില്ലയെകിലും
ഒരു വേള തൊട്ടു നിന്നില്ലയെങ്കിലും
വായിച്ചെടുത്തതിൽ പിന്നെ
ജീവിച്ചിരുന്നതിൻ ചാരെ
കണ്ടു മറന്നെന്ന പോലെ
പറ്റിപ്പിടിച്ചിരിക്കുന്നോർമ്മയിൽ
നിറം വറ്റാതെ ചേർന്നിരിക്കുന്നു
ഓർമ്മിച്ചെടുക്കുമ്പൊഴെല്ലാം
ജീവനിൽ ജീവനേറുന്നു... "

-


19 APR AT 13:57

ഒരിടത്തു ഞാനുണ്ട്
നിൻ മറവിക്കതീതനായ്
നീ തന്നെ വാഴ്ത്തിയ ഞാൻ
പിന്നെയോ, നീയുണ്ട്
എൻ മറവി ഓടിക്കിതച്ചിട്ടും
പിന്തുടർന്നീടുന്ന നീ

പ്രണയത്തിൻ
ഗോപുര വാതിലിൽ
ഗോപിക നീ
ഓർമ്മച്ചെപ്പു തുറക്കിൽ
കവിതകൾ ചാർത്തിയ
കാമുകിയും നീ

പിന്നെയൊരിക്കൽ
കണ്ടുമടുക്കൽ
പതിവായെന്നോതി
തമ്മിൽ മിണ്ടുക
വെറുതേയെന്നൊരു
കണ്ടെത്തലിലൂടെ
പകുതിയിൽ വെച്ചു
തിരിച്ചു നടത്തിയ
വേനൽച്ചൂടും നീ

-


14 APR AT 13:11

ഭൂതകാലത്തിൻ്റെ വള്ളിപ്പടർപ്പിൽ
അഴകുള്ള പൂവെന്നു പേരുള്ള നീ
വിരിയുന്നിടം തൊട്ടു കൊഴിയുന്നിടം വരെ
നെഞ്ചകം മോഹിച്ച കനവിന്നൊലി

ബാല്യമേ നീയങ്ങനെയായിരുന്നെങ്കിൽ
വർണ്ണമോഹനമായിരുന്നെങ്കിൽ
കാവ്യസങ്കൽപ്പമൊപ്പം നടക്കുവാൻ
നീയെനിക്കന്നു കൂട്ടു വന്നെങ്കിൽ

ചിന്തയങ്ങനെ ജീവനിൽ തേങ്ങുന്ന
വാക്കുകൾ കോറിയൊക്കെ മറക്കവെ
ഓർമ്മയെത്താത്തിടത്തെൻ്റെ
കൈ പിടിച്ചോടിയെത്തുന്നതച്ഛനെന്ന്

ഉണ്ടായിരുന്നു നിനക്കുമൊന്ന്
നിലാവിൻ ചിരിച്ചേലിലൊന്ന്
ഹൃദയമിറ്റുന്ന നേരമൊന്ന്
നിന്നിൽ വരികൾ നട്ടതാ കാലമെന്ന്

-


6 APR AT 18:55

നിലാവു തൊടുന്ന സമയങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് - ഓർമ്മയിൽ നിന്നു മാഞ്ഞു പോകാൻ ഒരൽപ്പം ബുദ്ധിമുട്ടാണ് (പറ്റില്ല എന്നല്ല).

യാദ്യശ്ചികമായാണ് കണ്ടുമുട്ടിയത്, പരിചയപ്പെട്ടത്, മിണ്ടിത്തുടങ്ങിയത്, സ്നേഹിച്ചത്, ഒന്നിച്ചത്, പിരിഞ്ഞത്, മറന്നത്. ഒടുവിൽ തമ്മിൽ അറിയുമായിരുന്നുവോ എന്നു പോലും ആശ്ചര്യപ്പെട്ടത്...

ഇനിയൊരിക്കൽ തമ്മിൽ വീണ്ടുമത്രമേൽ പരിചിതരാവാൻ ,

" കാറ്റിലുലയുന്ന ചില്ലയിൽ പൂവിട്ട
വേനൽ തഴുകുന്ന സ്വപ്നങ്ങളുണ്ടോ
നിഴലിൽ നിന്നുമടർന്നു വീണെങ്കിലും
നിന്നിലൊരു കനവു പകരുവാനുണ്ടോ

നാമെന്നു ചൊല്ലിയാലാർത്തലക്കുന്നൊരാ
തിരയൊന്ന് ചിന്തയിൽ തീരെയുണ്ടോ
നാം നടക്കുന്നിടം വീണ്ടും വരയ്ക്കുവാൻ
ഓർമ്മത്തുരുത്തിലാ ചായങ്ങളുണ്ടോ

ഹൃദയത്തുടിപ്പിൻ പ്രണയത്തിരച്ചിൽ
തുടരുവാൻ കാലവും കൂടെയുണ്ടോ
കാലമുണ്ടെങ്കിലുമൊപ്പം നടക്കുവാൻ
ഉള്ളിൽ നഷ്ടമാവാത്തൊരാ നമ്മളുണ്ടോ... "

-


12 JAN AT 21:45

എഴുത്തിനെക്കുറിച്ച് പരിഹാസങ്ങൾ നേരിടുന്നത് പരിചിതമായ അനുഭവമാണ്. ചില വിഷയങ്ങളിൽ എന്തിനിങ്ങനെ എഴുതിയെന്നും, എന്തിനു ചില രചനകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്നും ഒക്കെ കേട്ടു മടുത്ത ചോദ്യങ്ങളാണ്.

ഇത് വളരെ ന്യായമായ അഭിപ്രായങ്ങളെക്കുറിച്ചല്ല. എഴുതിയത് കൊള്ളില്ല, പോര, നന്നാക്കാമായിരുന്നു എന്നൊക്കെ സത്യസന്ധമായിപ്പറയുന്ന അഭിപ്രായങ്ങളോട് എപ്പോഴും യോജിപ്പാണ്. ആകെ വിയോജിപ്പ് തോന്നിയിട്ടുള്ളത് ആദ്യം പറഞ്ഞ എന്തിനെന്ന ചോദ്യത്തോടാണ്. എഴുതിയത് മോശമാണ് എന്നു കാരണസഹിതം പറഞ്ഞാൽ അംഗീകരിക്കാൻ ഒരിക്കലും മടി കാണിക്കാറില്ല. അതുൾക്കൊണ്ടു തിരുത്തി എഴുതാറുമുണ്ട്.

പക്ഷെ, എന്തിനെന്ന ചോദ്യത്തിൽ ഒരപാകതയുണ്ട്. എഴുത്ത് എന്തിനെക്കുറിച്ചാവണമെന്നും എവിടെയൊക്കെ പോസ്റ്റ് ചെയ്യണമെന്നുമൊക്കെ വ്യക്തിഗതമായ താത്പര്യങ്ങളാണ്.

എഴുതിക്കോ, പോസ്റ്റ് ചെയ്ത് വെറുപ്പിക്കരുതെന്ന് തമാശയായിപ്പറയുന്നത് ചിരിയോടെയാണ് സ്വീകരിക്കാറുള്ളത്.
( സീരിയസ്സായി പറയുന്നവരും ഇല്ലാതില്ല 😛 പക്ഷെ, നിർഭാഗ്യവശാൽ പരിഗണിക്കാൻ മാർഗ്ഗമില്ല - പ്രിയമുള്ളവർ സഹിക്കുക 😃, കഴിയാത്തവർ അവഗണിക്കുക 🤭 എന്ന സ്ഥിരം മറുപടി മാത്രം ).

പറഞ്ഞു വന്നത്, എന്തിനെന്ന് ചോദ്യം ചെയ്യുന്ന ചോദ്യങ്ങളോട്, എന്തിന് എന്ന ചോദ്യത്തിൻ്റെ ഉത്തരത്തിനു പകരം, " ആ ചോദ്യമെന്തിന് ? " എന്നു ചോദ്യകർത്താവിനു സ്വയം ചിന്തിക്കാനുള്ള ഒരു മറുചോദ്യമാണ് അഭികാമ്യം ☺️.

ഇതാരെയും ഉദ്ദേശിച്ചല്ല 🧐😅

-


4 JAN AT 21:37

എന്നെ കുഴക്കുന്ന അനേകം തീരുമാനങ്ങളുടെയെല്ലാം അവസാന വഴി അച്ഛനാണ്. മനോഹരമായ ചിരിയോടെ ഇരിക്കുന്ന അച്ഛൻ്റെ ഫോട്ടോഫ്രെയിമിലേക്ക് നോക്കുമ്പോൾ സമ്മതം മാത്രമല്ലേ ആ മുഖം നൽകൂ എന്നു സ്വാഭാവികമായും തോന്നാം, എന്നാലെനിക്കു മാത്രം കാണാവുന്ന പല ഭാവങ്ങൾ മിന്നിമറയാറുണ്ട്, അതിലെൻ്റെ ഉത്തരങ്ങളുണ്ട്. ഭൂരിഭാഗം സമയവും ഞാനിരിക്കുന്നത് ആ ഫോട്ടോ ഫ്രെമിയിൻ്റെ എതിരു വശത്താണ് - കണ്ണടച്ചാലും കാണുന്നത് ആ മുഖമെങ്കിലും, നേരിൽ കണ്ടു ചോദിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രം. ചോദ്യങ്ങൾക്കപ്പുറം ആ മറുപടികൾ വായിച്ചെടുക്കും, എഴുതുന്നത് മനസ്സിൽ ഉറക്കെ വായിക്കെ കേൾക്കുന്നതും അഭിപ്രായം പറയുന്നതും അച്ഛനാണ്.

തോന്നലുകൾ മാത്രമാണെന്ന് നന്നായി അറിയാമെങ്കിലും, ചില ചോദ്യങ്ങളുടെ ഉത്തരങ്ങളച്ഛനിൽ നിന്നു കേൾക്കാനൊരു മകൻ ആഗ്രഹിക്കില്ലെ, നഷ്ടം കൊണ്ട് ഇഷ്ടമേറുക മാത്രം ചെയ്തതു കൊണ്ട് കേൾക്കാത്ത ചിലത് കേട്ടു പോകില്ലെ.

" ഇവിടെ ഹൃദയം വാർന്നൊലിക്കുമ്പോൾ
കണ്ണുനീരിൽ കുതിർന്നു നിൽക്കുമ്പോൾ
എന്നിലേക്കു ഞാൻ ഉൾവലിയുമ്പോൾ
ഒരു നോട്ടമകലെയൊന്നുള്ളാലെ പുണരുവാനെനിക്കെന്നച്ഛനുണ്ട് "

തിരിച്ചു കിട്ടാത്ത, ഒരു തരി പോലും പതറാത്ത ദൃഢമായ സ്വരത്തിലുറക്കെ, ഒരിക്കലുമീ കണ്ണുകളിൽ നിന്നും മാഞ്ഞു പോകാത്ത രൂപത്തിൽ, കേൾക്കാൻ കൊതിക്കുന്ന, ഏറ്റവും ശക്തമായ, എനിക്കു വേണ്ട അവസാന വാക്കായ ആ മറുപടി അച്ഛനെന്നോടു പറയും :

"അച്ഛനുണ്ട്"

അതിനപ്പുറമൊരുത്തരം എനിക്കീ ജീവിതത്തിലില്ല.

-


30 DEC 2024 AT 23:08

ഏതോ കാലം മീട്ടുന്നീണം കേൾക്കാൻ മാത്രം കാതോർക്കുന്നിന്നും നമ്മൾ

ആരുമാകാം നമ്മൾ, സോദരർ പോലെ, സുഹൃത്തുക്കൾ പോലെ
ജീവിതം പോയൊരീ ഭൂപടം തന്നിലായ് ചേർന്നിരുന്നോർ

തമ്മിലാരുമല്ലാതെയും തേടാൻ തുനിഞ്ഞവർ
കണ്ണീർ തലോടി തുടച്ച കൈകൾ

നേരമേറെത്തമ്മിൽ നൽകിപ്പകരമാ
ചുണ്ടിലെപ്പുഞ്ചിരി ചോദിച്ചവർ

ജീവൻ്റെയിഴകളിൽ ചാലിച്ച ചായങ്ങൾ
ഒന്നിച്ചൊരോർമ്മച്ചിത്രമീ നാം

അതിൽ നിന്നുമടരുന്നു ജീവിതം പതിയെ
പതിവായി പകരുന്നു ചായങ്ങൾ പകരം

കാലമാം മറവി തൻ ചിതലിനും മുന്നെ
നമ്മെ വരികളായ് മാറ്റുവാൻ നോക്കെ

ചിരിയുതിരും കനവേറുമൊരു വഴിയെ
ചേക്കേറി ചില വരികൾ തനിയെ

കണ്ണീരിൻ നിഴലിഴയുമിടമെല്ലാം തഴുകി
തേടാതെ ചേർന്നുവോ ചിലത്

ചിന്തിച്ചിടുന്നതിൻ മുന്നെ, നാമറിയാതെ കവിതയായ് മാറിയെന്ന്
അതിന്നീണമീ ജീവിതം ചേർത്തുവെന്ന്

കാതോർത്ത കാലവും കവിതയുമീണവുമൊക്കെയും നമ്മളെന്ന്

-


25 DEC 2024 AT 23:38

സുന്ദര വാങ്മയ ചിത്രങ്ങളൊക്കെയും
കൺമുന്നിലിപ്പൊഴും നടനമാടുന്നു കഥാപാത്രങ്ങൾ

ജീവിതമുണ്ടായിരുന്നു വാക്കേതിലും
ആത്മാംശം സ്ഫുരിച്ചിരുന്നോരോ വരിയിലും
ഏതു കാവ്യഭംഗിയും മാറി നിന്നിരുന്നാ ഗദ്യങ്ങൾക്കു മുന്നിൽ

എത്രമേൽ വായന പുണർന്നിരുന്നോ
അതിനുമപ്പുറം ഹൃത്തിൽ നിറഞ്ഞു നിന്നു

കഥയരങ്ങിൽ തിരശ്ശീല വീഴുന്നതിൻ മുന്നേ
മഹാത്മാവേ, ആ തൂലിക തലോടാത്തൊരിടമില്ല
രൂപഭാവദേദങ്ങളേതുമില്ല, മനമില്ല, ഹൃദയങ്ങളില്ല

നിസ്സംശയം പറഞ്ഞിടാം,

സൗരഭ്യമൊട്ടുമേ ചോരാത്ത
കണ്ണുനീർ വറ്റാത്തയീ വായന തൻ
കണ്ണാന്തളിപ്പൂക്കളെക്കാലവും കാത്തിരിക്കും
ആ തൂലികത്തുമ്പിലിനിയൊരു രണ്ടാമൂഴത്തിനായ്

-


Fetching Aajan J K Quotes