ഓർമ്മകളെ ഓർക്കുമ്പോൾ
പ്രണയമേ നിന്നെയിങ്ങനെ
എഴുതാതെയെങ്ങനെ ഞാൻ...!!
-
നീയില്ലാ
നിലാപെയ്ത്തുകൾ
ഉടലിനു കുറുകേ
ഉയിരിനു ഭാരമാകുന്നു...
കരിന്തിരിയാളുന്ന
റാന്തൽ വെട്ടം പോലേ
അത്രമേൽ
തുരുമ്പിച്ചതാകുന്നു...
നിന്റെ പിൻവിളികളെ
കാത്തുകാത്തിങ്ങിനേ
ഇവളുടെ എത്രയെത്ര
രാതപസ്സുകൾ...!-
ഒരിലയുതിരുമ്പോൾ
ഒരു മരത്തണൽ തണുപ്പുള്ള
മൺവിരിയുണ്ടെങ്കിൽ,
ഒരു തുള്ളി പെയ്യുമ്പോൾ
ഒരു മരത്തെെ വിത്തുറങ്ങുന്ന
മൺകിടക്കയുണ്ടെങ്കിൽ,
വസുധയുടെ മുഖം തെളിയുമ്പോലേ,
പേരിടാനാവാത്ത പ്രത്യാശയൊന്നുണ്ട്,
എനിക്കെന്റെ മുഖം മിനുക്കുവാൻ...
-
എന്റെ മൗനങ്ങൾ ഉറവ കിനിയുന്ന മണ്ണിൽ
പ്രണയ കവിതയുടെ കടലാഴമാവുന്ന നിനക്ക് എന്റെ സ്നേഹം... എന്നോളം... നിന്നോളം... നാമോളം സ്നേഹം!-
മൗനം നിറച്ച
മഷിത്തലപ്പുകൾ
ഉളിയായ് ഉരുക്കി
അയാൾ
വാക്കിൽ കൊത്തിയ
പ്രണയ ശില്പമവൾ!-
കണ്ണുപൂട്ടി കിടക്കുമ്പോഴൊക്കെയും
കരള് കരണ്ട് വിശപ്പാറ്റിയ സ്വപ്നങ്ങളുടെ
നെടുവീർപ്പുകളാണ് കാതിൽ...
ഉറക്കം മറന്ന ഹെെപ്പോതലാമസിനോട്
കണ്ണുക്കൂർപ്പിച്ച് വിശേഷം തിരക്കലാണ്
ഇപ്പോഴീ രാത്രികളിൽ പതിവ്...
കിടക്കയിലൊരു സമയസൂചി കണക്കേ
വട്ടം കറങ്ങി വെളുപ്പിച്ചാലായി...
കെെകാലുകൾ മടക്കിക്കുത്തി,
പഴയ പട്ടുപാവടയുടെ
നെറിയൊഴുക്കിലേക്ക് തലപൂഴ്ത്തി,
ഒറ്റയ്ക്കിങ്ങനെ ഓർമ്മകളുടെ
ചമയത്തിന് കാവലിരിക്കുന്നവൾക്ക്,
വർത്തമാനം വെറും കാല്പനികം...
ഭൂതകാലത്തിന്റെ ചുഴലികളൊന്നിൽ
ശ്വാസം കിട്ടാതെ ഉഴറി പിടഞ്ഞെണിച്ച്
ഭാവിയുടെ കടിഞ്ഞൂൺ മുറുകിയ
പട്ടമായ് കാറ്റിൽ ഭാരമഴിച്ച്
പറക്കുമ്പോഴും അവളുടെ
കരിവള മുത്തുന്ന കണ്ണുകൾക്ക്
കൺവെട്ടമെത്തുന്ന
കാഴ്ചയെക്കാൾ തെളിച്ചം;
ഉള്ളിലൂറി തണുത്ത കണ്ണീർക്കടവിൽ
ചിതലരിച്ചൊരാ പാഴ് വഞ്ചിയുടെ
തുഴക്കാരൻ പറഞ്ഞ കെട്ടു കഥകളാണ്...
അല്ലെങ്കിലും,
ഇനിയെന്ന ചിത്ത ചിന്തയിൽ,
ഏകാന്തതയുടെ പ്രണയിനിക്ക്
കഥയുണരുന്ന തുറന്ന കണ്ണുകളല്ലാതെ
ജീവസ്സുള്ള മറ്റെന്താണുള്ളത്!!!
-വിനിജവിജയൻ-
നിന്നോട് !
മഴ പുതച്ച മണ്ണിനെ തൊട്ടുകിടക്കണം,
എന്റെ മനസ്സിൽ തിളച്ചാറിയ
പ്രണയത്തിന്റെ തണുപ്പറിയാൻ!
രാത്രിയുടെ ഗന്ധമുള്ള കാടിന്റെ
മുറവിളികളെ കാതോർക്കണം,
വിതച്ച വിരഹത്തിന്റെ വേദനയറിയാൻ!
ഈ ഒറ്റമുറി വീട്ടിലെ ജനൽപഴുതിൽ
കാലത്തിന്റെ കണ്ണുകൾ തുറക്കണം,
കാത്തിരുപ്പിന്റെ സുഖമറിയാൻ!
ഒടുവിലായ് ഓർമകളുടെ ചുടലപ്പറമ്പിൽ
എന്നെയും പച്ചയ്ക്ക് കത്തിക്കണം
നിന്റെ എനിക്ക് മരിച്ചു ജനിക്കാൻ!
-
'നീ' എഴുത്തുകൾ❤️
***
നിനക്കറിയുമോ, എനിക്ക് ഏറ്റവും പ്രിയപെട്ട പ്രണയകഥ
ഏതാണെന്ന്? സംശയം വേണ്ട, നമ്മുടേത് തന്നെ! കൂടിയ അത്ഭുതത്തോടെയാണ് ഒരോ ദിവസത്തിന്റെ അവസാനവും ഞാനത് എഴുതി നിർത്തുന്നത്... വായിച്ചു മടക്കുന്നതും...
കാത്തിരുപ്പിന്റെ വേദനയാണ് സ്നേഹമെന്ന് പഠിപ്പിച്ച 'മഞ്ഞി'ലെ വിമലയോടും, പ്രായത്തിന്റെ അതിരുകൾ കടന്ന്, പക്വമായ പ്രണയം നെയ്ത ദസ്തയേവ്സ്കിയുടെ അന്നയോടും, എന്റെ എഴുത്താണികൾ കടപ്പെട്ടിരിക്കണം... അല്ലെങ്കിൽ ഇതെന്താണ് മഷിയിറ്റുന്ന പേനത്തലപ്പുപോലും നിന്നെ പ്രണയിച്ചു തുടങ്ങിയതോ...! മതിവരാതെ കാമിക്കുന്ന ഉടലുകളെപ്പോലേ നിന്നെ എഴുതി കിതയ്ക്കുന്നുണ്ട് ഇന്നെന്റെ ഹൃദയം... ഏത് ആൾത്തിരക്കിലും ആരോരും അറിയാതെ നീ പിടിച്ചു വാങ്ങുന്ന ചുംബനം പോലേ, എന്നെ പരിഭ്രാന്തയാക്കിലും പുതുമയുള്ള എന്തോ ഒന്നുണ്ട് നിനക്കായുള്ള എന്റെ ഓരോ എഴുത്തിലും... കണ്ണുകൾ ഇറുക്കിപിടിച്ച് നിന്റെ അധരങ്ങളോട് കോർക്കുമ്പോൾ എന്റെ ശ്വാസകണങ്ങൾ ചുട്ടുപഴുത്ത മണൽത്തരികളാവുന്നതും, താടിക്കുഴിയിലെ വിയർപ്പുതുള്ളികൾ എത്തിനോക്കി നാണിക്കുന്നതും, നിന്റെ തുറന്നുവച്ച കണ്ണുകളിലെ ജ്വാലയിൽ ഉടലാകെ ഉരുകിയൊഴുകുന്നതും, പിന്നെ നിമിഷങ്ങൾക്കുള്ളിൽ മുഖത്തോട് മുഖമമർത്തി നമുക്ക് തമ്മിലറിയാതെ പിറക്കുന്ന ചെറു ചുംബനവും പോലേ ഇമ്പമുള്ള നോവിന്റെ നനവുകൾ...
എന്റെയീ 'നീ' എഴുത്തുകൾ!!-
വിണ്ണും മണ്ണും തമ്മിൽ
എത്ര അകലമുണ്ട്!!??
അത്ര തന്നെ ആഴമുണ്ട്
അവളിൽ പെയ്തിറങ്ങുന്ന
ആ വേനൽ മഴയ്ക്കും...-
ചില സ്വപ്നങ്ങൾ എനിക്കെന്റെ ഹൃദയത്തിനു മുമ്പിൽ അടച്ചിട്ട പടിവാതലുകളാണ്.... ആവശ്യമെങ്കിൽ മാത്രം സ്വയം തുറക്കാനും അടക്കാനും അവകാശമുള്ള ഒന്ന്! ചിലപ്പോഴൊക്കേ അതിഥികൾക്കായ് തുറന്നു കൊടുക്കുന്ന, അവർ ഇറങ്ങിപോവുന്ന നേരത്ത് വീണ്ടും താഴിട്ടുപൂട്ടന്ന ഒന്ന്! ഹൃദയത്തിന്റെ മതിൽകെട്ടുകൾക്കൊപ്പം നിങ്ങൾ പണിതു തന്ന സ്വപ്നങ്ങളുടെ പടിവാതലുകൾ എനിക്ക് ആശ്വാസമായിരുന്നു; പിന്നീട് ആ വാതിൽക്കൽ ജാതി-മത- വർണ- ലിംഗങ്ങളുടെ വള്ളിപടർപ്പുകൾ ഒരു അലങ്കാരമായ് നിങ്ങൾ വച്ചു വളർത്തും വരെ!!
-