മാധുര്യമേറിയ പഞ്ചസാരത്തരികൾ
ലവണത്തിന്റെ പൊടികളായിതീരുന്നതിനു മുൻപ്,
നേത്രങ്ങളെ നീറ്റി കുറുക്കുന്നതിനു മുൻപ്
ഉന്മാദനൂലിനാൽ വാനത്തെ പുൽകുന്ന പട്ടം
എവിടെയോ തട്ടിത്തടയുന്നതിനു മുൻപ്
ചിറകുകൾ മുറിപ്പെടുന്നതിനു മുൻപ്
കുഞ്ഞു ചെടി സൂര്യനെയും
ജലത്തെയും കൂട്ടുപിടിച്ചു വർധിച്ച ഊർജത്താൽ മണ്ണിന്റെ
നെഞ്ചിലേക്കുവേരുകൾ ആഴ്ത്തുന്നതിനു മുൻപ്
നീലഞരമ്പുകൾ നാഗങ്ങളായി ചുറ്റിവരിയുന്നതിനു മുൻപ്
മസ്തിഷ്കത്തിനുള്ളിൽ പ്രണയതീയാൽ വേവുന്ന ഭ്രാന്ത്
എന്നെ ആഹരിക്കുന്നതിനു മുൻപ്
പുറംകാഴ്ചകളെ മായ്ക്കുന്നതിനു മുൻപ്
എന്റെ പ്രപഞ്ചം ചുരുങ്ങിചുരുങ്ങിയൊരു ബിന്ദുവായ്, നീയെന്ന തമോഗർത്തത്തിലേക്കു പതിക്കുന്നതിനു മുൻപ്
പ്രണയം എന്ന ഭാണ്ഡം
ഞാനിതാ, ഇവിടെ, ഈ കടൽത്തീരത്ത് ഒഴുക്കുന്നു.... .
-