ഞങ്ങൾ മൗനങ്ങളിൽ പ്രണയിക്കുകയാണ്.
കൊച്ചു കൊച്ചു കുസൃതികളിലൂടെ,
ചില ചിത്രങ്ങളിൽ,ചില നിറങ്ങളിൽ.
വാക്കുകൾ കടമെടുക്കാതെ
പ്രണയം ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.
സൂചനകളിലൂടെ വർത്തമാനം പറയുകയാണ്.
ഏഴ് വർഷങ്ങൾ കടന്നു പോകുമ്പോൾ,
മറ്റൊരു കൈയും പിടിച്ചു ആ നിഴൽ
മാഞ്ഞു പോകാൻ തയ്യാറായി നിൽക്കുമ്പോൾ,
ഞാൻ സന്തുഷ്ടയാണെന്ന് പറഞ്ഞാൽ
അത്ഭുതപ്പെടാൻ ഒന്നുമില്ല.
തന്റെ അമ്മയ്ക്കൊപ്പം തന്നെ
അവരുടെ മകനെ മനസ്സിലാക്കിയതിനും
വലുതായൊരു സ്നേഹമുണ്ടോ ഈ ഭൂമിയിൽ.
അതുകൊണ്ടല്ലേ പിരിഞ്ഞ്
ഇത്ര കൊല്ലമായെങ്കിലും
മിണ്ടാതെ മിണ്ടി
ഞാൻ പറഞ്ഞതും, അവനത് കേട്ടതും.
"നമ്മൾ മൗനങ്ങളിൽ പ്രണയം തുടരുകയല്ലേ.
പിന്നെങ്ങനെ നമുക്ക് പിരിയാനാവും?".-
when word plays"
അമ്മയില്ലാത്ത വീടിന് ജനലുകളും, വാതിലുകളുമുണ്ടാവില്ലെന്ന് കേട്ടിട്ടുണ്ട്.
സത്യമാണത് !-
- പ്രണയിച്ചു മടുത്തു ഇനി വയ്യെന്ന് പറഞ്ഞിട്ടിപ്പോ എന്തേ പുതിയൊരാള് ?
- ശരിയാണ് മടുത്തിരുന്നു, അദ്ദേഹത്തെ കണ്ടുമുട്ടും വരെയും തളർച്ചയായിരുന്നു.
ഇപ്പോ ഞാനാ പഴയ പതിനാറുകാരിയായി.
ആദ്യപ്രണയം തുടങ്ങിയിടത്തേക്ക് അതേ കൗതുകത്തോടെ തിരികെ പോവുകയാണ്.
- ഒത്തിരി സംസാരിക്കുന്നുണ്ട് നീ.ഇങ്ങനെ മാറ്റങ്ങൾ വരുത്തണമെങ്കിൽ ഈ അദ്ദേഹം അത്രയും പ്രിയപ്പെട്ടവനായിരിക്കണമല്ലോ ?
- എന്തെങ്കിലും എഴുതി പൂർത്തിയാക്കുന്നതിന് മുൻപേ ആരോടെങ്കിലും ഞാൻ അഭിപ്രായം ചോദിക്കുന്നത് നീ കണ്ടിട്ടുണ്ടോ ?
- ഇല്ല, പുസ്തകം ആവുമ്പോഴല്ലേ ഞങ്ങൾ അറിയൂ.
- എന്നാൽ ഞാൻ അദ്ദേഹത്തെ കാണിച്ചു.
എന്റെ അപൂർണ്ണമായ കവിതകൾ, അക്ഷരം തെറ്റിയ കഥകൾ,
ശരികൾക്ക് മുൻപേ എന്റെ തെറ്റുകളെ, തിരുത്തേണ്ടവയെ.
അദ്ദേഹമെന്നെ തിരുത്തി, ഞാനും.
തെറ്റുകളിൽ നിന്നും ശരികളിലേക്ക് സഞ്ചരിക്കുവാൻ ഞാനെന്റെ കൂട്ടിനെ കണ്ടെത്തി. അത്രമാത്രം.-
കണ്ണിൽ ചൂടും,നെഞ്ചിലൊരു കല്ലും കയറ്റിവെച്ചായിരുന്നു അന്ന് ആ കടൽതീരത്ത് അവൾ എത്തിയത്.സ്വതവേ കടല് കണ്ടാൽ മയങ്ങി വീഴുന്ന കുട്ടി അന്ന് തിര എണ്ണാൻ തിടുക്കം കൂട്ടിയിരുന്നില്ല.അകവും,പുറവും ചുട്ടുപൊള്ളുമ്പോഴും അവൾ ചിരിച്ചു.അതറിഞ്ഞു കൊണ്ടാവണം വിഷാദം മണക്കുന്ന കാറ്റിൽ അവളെ ചേർത്തു നിർത്തി അയാൾ ഒരു പ്രാർത്ഥന ചൊല്ലിയത്.
പ്രപഞ്ചം നിശ്ചലമാകും വിധം,അവളുടെ വരണ്ട ചുണ്ടുകളിൽ ഒരു ദീർഘചുംബനം.കടൽ ഇരമ്പുന്നതല്ലാതെ മറ്റൊന്നും അവൾക്ക് അനുഭവപ്പെട്ടില്ല.അവളുടെ വിശ്വാസങ്ങൾക്ക് ക്ഷതമേറ്റിരിക്കുന്നു.കടലിനോളം ഭംഗിയുള്ളതൊന്നുമില്ലെന്ന തോന്നൽ, അത് തെറ്റിയിരിക്കുന്നു.
അവന്റെ തീക്ഷ്ണമായ ആ നോട്ടം, അതിൽ
അവളൊരു ഒറ്റനക്ഷത്രം കണ്ടു.
അവളുടെ മാത്രം ഒറ്റനക്ഷത്രത്തെ.
വിറക്കുന്ന അവളുടെ ചുണ്ടുകളെ,
ചുവന്ന വലിയ കവിൽതടങ്ങളെ
തുരുതുരെ ചുംബിച്ചു കൊണ്ട് അയാൾ മന്ത്രിച്ചു.
"നീയാകുന്ന ഈ സ്നേഹകടലിനെ
എന്നെന്നും പുൽകുന്ന
കരയായി മാറീടും ഞാൻ,
നിന്റെ മാത്രമാകും ഞാൻ".
-
കടല് കാട്ടിത്തരാമെന്ന് പറഞ്ഞാണ് അവരൊക്കെ കൂടെകുട്ടീത്.
കടലിനോടിത്ര പ്രണയം എന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്.
അത് ആവർത്തനവും,വിരസവുമാണെന്നാണ് അവർ പറയുന്നത്.
എനിക്ക് കൗതുകമായിരുന്നു,കൊതിയായിരുന്നു.
അനന്തവും,ആഴിയുമല്ലേ കടൽ.
അടുക്കുന്തോറും വലിച്ചടുപ്പിക്കുന്ന എന്തോയില്ലേ ?
ഞാൻ ആലോചിക്കാറുണ്ട്.
നക്ഷത്രങ്ങളെ നോക്കി കാണുന്ന കുട്ടിയുടെ കണ്ണുകളിലെ തിളക്കമാണെനിക്ക് കടൽ.അത് അറിഞ്ഞുകൊണ്ട് തന്നെ വിളിച്ച ശേഷം പാതി വഴി ഉപേക്ഷിച്ചു പോകാറുണ്ട് അവർ.ഒരു ദീർഘശ്വാസമെടുത്തു ഞാൻ പതിയെ തിരികെ നടക്കും.വീണ്ടും കടല് കാണാൻ പോകുന്ന ആൾക്ക് വേണ്ടി.പിന്നീട് ഓർക്കും കടലാണോ,കൂട്ടാണോ ഞാൻ കൊതിക്കുന്നത്.
അറിയില്ല.-
അവസാന പച്ചപ്പും അവശേഷിപ്പിച്ചൊരു കിണർ അവിടെയുണ്ടായിരുന്നു.
ശേഷിക്കുന്ന ഉറവയിൽ നിന്നും
കണ്ണുനീരായി ജലം കാണപ്പെട്ടു.
ഹൃദയദാഹം ശമിപ്പിക്കാൻ വേലിക്കരികിൽ ഒരു പുരുഷൻ നിന്നിരുന്നു.
മറുപുറം സ്ത്രീയും.
അവർ പരസ്പരം ചുംബിച്ചു.
നിലാവിന്റെ വെട്ടത്തിൽ,ഇരുട്ടിന്റെ നീലിമയിൽ.
സ്നേഹം ശുദ്ധവും നിർമ്മലവും ; വെള്ളം പോലെ തെളിമയുള്ളതുമാകുന്നു !
പറന്നകന്നൊരു വാൽനക്ഷത്രം മെല്ലെ പറഞ്ഞു.-
കാലം തെറ്റി കൈയ്യിൽ എത്തിയ
ആരോ അയച്ചു തന്ന ഒരു
കൊച്ചുപുസ്തകം മാത്രമാകുന്നു ജീവിതം.-
" മരണത്തിന് തൊട്ട് മുൻപുള്ള നിമിഷം അത് കൃഷ്ണ കുറുപ്പിന്റേത് പോലാവണം.അയാൾ ഭാഗ്യവാനാണ്.എന്റെയും മരണം അതങ്ങനെയാവണം.അയാൾക്ക് ഒരു കല്യാണ സദ്യ ഉണ്ടിട്ടു സുഖമായി ഉറക്കത്തിൽ മരിക്കാനായി ".
സ്വന്തം മരണത്തെ ഇത്രയധികം സ്വപ്നം കാണുന്ന ഒരാൾ ലോകത്തിൽ സർ മാത്രമേ കാണൂ എന്ന് ഞാൻ കളിയായി പറഞ്ഞിട്ടുണ്ട്.
അല്ല കുട്ടിയെന്ന് സർ എന്നെ തിരുത്തും.
വർഷങ്ങൾ കടന്നു. ഒരിക്കൽ ഒരു സായാഹ്നത്തിൽ വാട്സ്സപ്പ് ഗ്രൂപ്പിൽ പൊന്തി വന്ന സന്ദേശം കണ്ടു.സർ മരിച്ചു.
എന്താണ് മരണകാരണമെന്ന് ഞാൻ തിരക്കിയില്ല.മരണത്തിനു തൊട്ടു മുൻപ് സർ എന്തു ചെയ്യ്‌തെന്ന് മകനെ വിളിച്ചന്വേഷിച്ചു.
മകളുടെ പിറന്നാൾ ആയിരുന്നു. ഉച്ചയ്ക്ക് സദ്യ കഴിഞ്ഞു മുറിയിൽ പോയൊന്നു മയങ്ങിയതാ.
ഇതായിരുന്നു എനിക്ക് കേൾക്കേണ്ടിയിരുന്നത്.
സന്തോഷമാണ് തോന്നിയത്.
" അന്നത്തേക്കാൾ സൗഭാഗ്യം മറ്റൊന്നില്ല.
മരണത്തോളം വേറൊരു സുഖനിദ്രയുമില്ല".
സാറിന്റെ വാക്കുകൾ !-
ജീവിതത്തിനും മരണത്തിനുമിടയിലൂടൊരു
നേർരേഖയും,
അതിലൂടെ മാത്രം കടന്നുപോകുന്ന
ഒരുപിടി മനുഷ്യജന്മങ്ങളും.-
ദുഃഖങ്ങൾ മാത്രം പങ്കുവെയ്യ്ക്കുവാൻ ഒരു പുരുഷൻ ഉണ്ടായിരുന്നുവെങ്കിൽ !
കരഞ്ഞു കുഴയുമ്പോൾ മടിയിൽ കിടത്തി
നെറ്റി തടവുന്ന,
കൈകൾ രണ്ടും കൂട്ടിത്തിരുമ്മി കവിളിൽ ചൂട് പകരുന്ന,
ഉറക്കം വരാതെ,ഒരു വാക്ക് കൂടി ശബ്ദിക്കുവാൻ കെൽപ്പ് ഇല്ലാതെ നേരം വെളുക്കുവോളം കിടക്കുമ്പോൾ വാതോരാതെ രണ്ടുപേർക്കും വേണ്ടി സംസാരിക്കുന്ന ഒരു പുരുഷൻ ഉണ്ടായിരുന്നുവെങ്കിൽ !
ഭാരങ്ങളെല്ലാം ഒഴിഞ്ഞു വെച്ച് ഈ ജീവിതം തന്നെ അവനായി ജീവിച്ചു തീർക്കാമായിരുന്നു.
കൊതിക്കുന്നുണ്ട് കേൾക്കുന്ന ഒരുവനെ,കുറ്റപ്പെടുത്താത്തവനെ,ചേർത്തു പിടിക്കുന്നവനെ.
അറിയുവാൻ വേണ്ടി മാത്രമെങ്കിലും കണ്ടുമുട്ടിയിരുന്നുവെങ്കിലെന്ന് ആശിക്കാറുണ്ട്.-