ഒഴിഞ്ഞ കോണുകളിലോ,ആളൊഴിഞ്ഞ തെരുവ് വീഥികളിലോ,ഇടുങ്ങിയ ഓഫീസ് മുറികളിലോ,ഒളിച്ചും പാത്തും,ബലം പ്രയോഗിച്ചും ചുംബിക്കുവാൻ അവൻ തിരക്ക് കൂട്ടിയില്ല.ആൾക്കൂട്ടത്തിൽ ആരും കാണാതെ നനുത്ത ഒരു സ്പർശനത്തിലൂടെ എന്റെ രതിമൂർച്ചകളെ ഉണർത്തുവാനോ,കിക്കിളിയാക്കി ജാള്യപെടുത്താനോ,കവിളുകൾ ചുവന്നു തുടുക്കുന്നത് കണ്ടു ഊറിചിരിക്കുവാനോ അവൻ മുതിർന്നില്ല.എന്റെ അധരം അവനൊരു പാനപാത്രമായി കണ്ടു.എന്റെ നാവിൽ നിന്നും ഊർന്നു വീഴുന്ന വീഞ്ഞ് അവൻ ഒരു കുമ്പസാര അകമ്പടിയോട് കൂടി തികച്ചും പവിത്രമായി കുർബാന കൈകൊള്ളും വിധം സ്വീകരിച്ചു.കാമം കൊഴുക്കുന്ന കണ്ണുകളായിരുന്നില്ല അവന്റേതു,പ്രണയം തുളുമ്പുന്ന നന്മ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമായ കൈതകാടായിരുന്നു.അതിനിടയിലൂടെ വട്ടമിട്ട് പാറി പറക്കുന്ന വണ്ടാവുകയായിരുന്നു ഞാൻ.
-
when word plays"
പുഴുവെന്ന് പറഞ്ഞ് പുച്ഛിച്ചവർക്ക് മുൻപിൽ പൂമ്പാറ്റയായി പാറി പറക്കണം എനിക്ക്
-
ഞങ്ങൾ മൗനങ്ങളിൽ പ്രണയിക്കുകയാണ്.
കൊച്ചു കൊച്ചു കുസൃതികളിലൂടെ,
ചില ചിത്രങ്ങളിൽ,ചില നിറങ്ങളിൽ.
വാക്കുകൾ കടമെടുക്കാതെ
പ്രണയം ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.
സൂചനകളിലൂടെ വർത്തമാനം പറയുകയാണ്.
ഏഴ് വർഷങ്ങൾ കടന്നു പോകുമ്പോൾ,
മറ്റൊരു കൈയും പിടിച്ചു ആ നിഴൽ
മാഞ്ഞു പോകാൻ തയ്യാറായി നിൽക്കുമ്പോൾ,
ഞാൻ സന്തുഷ്ടയാണെന്ന് പറഞ്ഞാൽ
അത്ഭുതപ്പെടാൻ ഒന്നുമില്ല.
തന്റെ അമ്മയ്ക്കൊപ്പം തന്നെ
അവരുടെ മകനെ മനസ്സിലാക്കിയതിനും
വലുതായൊരു സ്നേഹമുണ്ടോ ഈ ഭൂമിയിൽ.
അതുകൊണ്ടല്ലേ പിരിഞ്ഞ്
ഇത്ര കൊല്ലമായെങ്കിലും
മിണ്ടാതെ മിണ്ടി
ഞാൻ പറഞ്ഞതും, അവനത് കേട്ടതും.
"നമ്മൾ മൗനങ്ങളിൽ പ്രണയം തുടരുകയല്ലേ.
പിന്നെങ്ങനെ നമുക്ക് പിരിയാനാവും?".-
അമ്മയില്ലാത്ത വീടിന് ജനലുകളും, വാതിലുകളുമുണ്ടാവില്ലെന്ന് കേട്ടിട്ടുണ്ട്.
സത്യമാണത് !-
- പ്രണയിച്ചു മടുത്തു ഇനി വയ്യെന്ന് പറഞ്ഞിട്ടിപ്പോ എന്തേ പുതിയൊരാള് ?
- ശരിയാണ് മടുത്തിരുന്നു, അദ്ദേഹത്തെ കണ്ടുമുട്ടും വരെയും തളർച്ചയായിരുന്നു.
ഇപ്പോ ഞാനാ പഴയ പതിനാറുകാരിയായി.
ആദ്യപ്രണയം തുടങ്ങിയിടത്തേക്ക് അതേ കൗതുകത്തോടെ തിരികെ പോവുകയാണ്.
- ഒത്തിരി സംസാരിക്കുന്നുണ്ട് നീ.ഇങ്ങനെ മാറ്റങ്ങൾ വരുത്തണമെങ്കിൽ ഈ അദ്ദേഹം അത്രയും പ്രിയപ്പെട്ടവനായിരിക്കണമല്ലോ ?
- എന്തെങ്കിലും എഴുതി പൂർത്തിയാക്കുന്നതിന് മുൻപേ ആരോടെങ്കിലും ഞാൻ അഭിപ്രായം ചോദിക്കുന്നത് നീ കണ്ടിട്ടുണ്ടോ ?
- ഇല്ല, പുസ്തകം ആവുമ്പോഴല്ലേ ഞങ്ങൾ അറിയൂ.
- എന്നാൽ ഞാൻ അദ്ദേഹത്തെ കാണിച്ചു.
എന്റെ അപൂർണ്ണമായ കവിതകൾ, അക്ഷരം തെറ്റിയ കഥകൾ,
ശരികൾക്ക് മുൻപേ എന്റെ തെറ്റുകളെ, തിരുത്തേണ്ടവയെ.
അദ്ദേഹമെന്നെ തിരുത്തി, ഞാനും.
തെറ്റുകളിൽ നിന്നും ശരികളിലേക്ക് സഞ്ചരിക്കുവാൻ ഞാനെന്റെ കൂട്ടിനെ കണ്ടെത്തി. അത്രമാത്രം.-
കണ്ണിൽ ചൂടും,നെഞ്ചിലൊരു കല്ലും കയറ്റിവെച്ചായിരുന്നു അന്ന് ആ കടൽതീരത്ത് അവൾ എത്തിയത്.സ്വതവേ കടല് കണ്ടാൽ മയങ്ങി വീഴുന്ന കുട്ടി അന്ന് തിര എണ്ണാൻ തിടുക്കം കൂട്ടിയിരുന്നില്ല.അകവും,പുറവും ചുട്ടുപൊള്ളുമ്പോഴും അവൾ ചിരിച്ചു.അതറിഞ്ഞു കൊണ്ടാവണം വിഷാദം മണക്കുന്ന കാറ്റിൽ അവളെ ചേർത്തു നിർത്തി അയാൾ ഒരു പ്രാർത്ഥന ചൊല്ലിയത്.
പ്രപഞ്ചം നിശ്ചലമാകും വിധം,അവളുടെ വരണ്ട ചുണ്ടുകളിൽ ഒരു ദീർഘചുംബനം.കടൽ ഇരമ്പുന്നതല്ലാതെ മറ്റൊന്നും അവൾക്ക് അനുഭവപ്പെട്ടില്ല.അവളുടെ വിശ്വാസങ്ങൾക്ക് ക്ഷതമേറ്റിരിക്കുന്നു.കടലിനോളം ഭംഗിയുള്ളതൊന്നുമില്ലെന്ന തോന്നൽ, അത് തെറ്റിയിരിക്കുന്നു.
അവന്റെ തീക്ഷ്ണമായ ആ നോട്ടം, അതിൽ
അവളൊരു ഒറ്റനക്ഷത്രം കണ്ടു.
അവളുടെ മാത്രം ഒറ്റനക്ഷത്രത്തെ.
വിറക്കുന്ന അവളുടെ ചുണ്ടുകളെ,
ചുവന്ന വലിയ കവിൽതടങ്ങളെ
തുരുതുരെ ചുംബിച്ചു കൊണ്ട് അയാൾ മന്ത്രിച്ചു.
"നീയാകുന്ന ഈ സ്നേഹകടലിനെ
എന്നെന്നും പുൽകുന്ന
കരയായി മാറീടും ഞാൻ,
നിന്റെ മാത്രമാകും ഞാൻ".
-
കടല് കാട്ടിത്തരാമെന്ന് പറഞ്ഞാണ് അവരൊക്കെ കൂടെകുട്ടീത്.
കടലിനോടിത്ര പ്രണയം എന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്.
അത് ആവർത്തനവും,വിരസവുമാണെന്നാണ് അവർ പറയുന്നത്.
എനിക്ക് കൗതുകമായിരുന്നു,കൊതിയായിരുന്നു.
അനന്തവും,ആഴിയുമല്ലേ കടൽ.
അടുക്കുന്തോറും വലിച്ചടുപ്പിക്കുന്ന എന്തോയില്ലേ ?
ഞാൻ ആലോചിക്കാറുണ്ട്.
നക്ഷത്രങ്ങളെ നോക്കി കാണുന്ന കുട്ടിയുടെ കണ്ണുകളിലെ തിളക്കമാണെനിക്ക് കടൽ.അത് അറിഞ്ഞുകൊണ്ട് തന്നെ വിളിച്ച ശേഷം പാതി വഴി ഉപേക്ഷിച്ചു പോകാറുണ്ട് അവർ.ഒരു ദീർഘശ്വാസമെടുത്തു ഞാൻ പതിയെ തിരികെ നടക്കും.വീണ്ടും കടല് കാണാൻ പോകുന്ന ആൾക്ക് വേണ്ടി.പിന്നീട് ഓർക്കും കടലാണോ,കൂട്ടാണോ ഞാൻ കൊതിക്കുന്നത്.
അറിയില്ല.-
അവസാന പച്ചപ്പും അവശേഷിപ്പിച്ചൊരു കിണർ അവിടെയുണ്ടായിരുന്നു.
ശേഷിക്കുന്ന ഉറവയിൽ നിന്നും
കണ്ണുനീരായി ജലം കാണപ്പെട്ടു.
ഹൃദയദാഹം ശമിപ്പിക്കാൻ വേലിക്കരികിൽ ഒരു പുരുഷൻ നിന്നിരുന്നു.
മറുപുറം സ്ത്രീയും.
അവർ പരസ്പരം ചുംബിച്ചു.
നിലാവിന്റെ വെട്ടത്തിൽ,ഇരുട്ടിന്റെ നീലിമയിൽ.
സ്നേഹം ശുദ്ധവും നിർമ്മലവും ; വെള്ളം പോലെ തെളിമയുള്ളതുമാകുന്നു !
പറന്നകന്നൊരു വാൽനക്ഷത്രം മെല്ലെ പറഞ്ഞു.-
കാലം തെറ്റി കൈയ്യിൽ എത്തിയ
ആരോ അയച്ചു തന്ന ഒരു
കൊച്ചുപുസ്തകം മാത്രമാകുന്നു ജീവിതം.-
" മരണത്തിന് തൊട്ട് മുൻപുള്ള നിമിഷം അത് കൃഷ്ണ കുറുപ്പിന്റേത് പോലാവണം.അയാൾ ഭാഗ്യവാനാണ്.എന്റെയും മരണം അതങ്ങനെയാവണം.അയാൾക്ക് ഒരു കല്യാണ സദ്യ ഉണ്ടിട്ടു സുഖമായി ഉറക്കത്തിൽ മരിക്കാനായി ".
സ്വന്തം മരണത്തെ ഇത്രയധികം സ്വപ്നം കാണുന്ന ഒരാൾ ലോകത്തിൽ സർ മാത്രമേ കാണൂ എന്ന് ഞാൻ കളിയായി പറഞ്ഞിട്ടുണ്ട്.
അല്ല കുട്ടിയെന്ന് സർ എന്നെ തിരുത്തും.
വർഷങ്ങൾ കടന്നു. ഒരിക്കൽ ഒരു സായാഹ്നത്തിൽ വാട്സ്സപ്പ് ഗ്രൂപ്പിൽ പൊന്തി വന്ന സന്ദേശം കണ്ടു.സർ മരിച്ചു.
എന്താണ് മരണകാരണമെന്ന് ഞാൻ തിരക്കിയില്ല.മരണത്തിനു തൊട്ടു മുൻപ് സർ എന്തു ചെയ്യ്‌തെന്ന് മകനെ വിളിച്ചന്വേഷിച്ചു.
മകളുടെ പിറന്നാൾ ആയിരുന്നു. ഉച്ചയ്ക്ക് സദ്യ കഴിഞ്ഞു മുറിയിൽ പോയൊന്നു മയങ്ങിയതാ.
ഇതായിരുന്നു എനിക്ക് കേൾക്കേണ്ടിയിരുന്നത്.
സന്തോഷമാണ് തോന്നിയത്.
" അന്നത്തേക്കാൾ സൗഭാഗ്യം മറ്റൊന്നില്ല.
മരണത്തോളം വേറൊരു സുഖനിദ്രയുമില്ല".
സാറിന്റെ വാക്കുകൾ !-