കിടയ്ക്കയിൽ അവൾ കിടക്കാറുളളിടത്ത് തണുത്തിരിക്കുന്നു. അവളുടെ ചൂട് തൊട്ട് ശീലിച്ചത് കൊണ്ടാവാം, ആ തണുപ്പിൽ നിന്ന് പെട്ടെന്ന് കൈ വലിച്ചത്.
കുളിച്ച് തോർത്തുമ്പോൾ കണ്ണാടിയിൽ അവളൊട്ടിച്ച പൊട്ടുകളുടെ നിരയിൽ കണ്ണുടക്കി. ആ വർണ്ണങ്ങളിലൂടെ വിരലോടിച്ചപ്പോൾ എന്തോ അവളുടെ പുരികങ്ങൾക്കിടയിൽ തൊടുന്ന അനുഭൂതി.
കാപ്പിയ്ക്കും ദോശയ്ക്കും തോരാൻ ഇട്ട തുണികൾക്കും തേച്ചുവച്ച വസ്ത്രങ്ങൾക്കും ജനലിലും ഫാനിലും പറ്റിപ്പിടിച്ച പൊടിയ്ക്കും ഒക്കെ വേറെ ഒരു ഛായ. എവിടെയാണ് ഞാൻ? അല്ല, എവിടെയാണ് അവൾ?
മരണം ഗാഢമായ ചില വേരുകളെ ഇളക്കിമറിക്കുന്നു. ആ വേരുകൾ മുടി മുതൽ കാലുകൾ വരെ വരിഞ്ഞുമുറുക്കി ഭ്രാന്തമായി ശ്വാസം മുട്ടിക്കുന്നു; ഇതു വരെ ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങളിലൂടെ!
-