നിഴലിനോടെൻ വിചാരണ.
വെളിച്ചത്തിനകമ്പടിയിൽ മാത്രമല്ലെ നീയെന്നരികിൽ പ്രത്യക്ഷനായിരുന്നുള്ളു.ഇരുട്ടിൽ നീയെന്നുമെന്നെ ഏകാന്തനാക്കികൊണ്ടേയിരുന്നില്ലേ.നിനക്കെന്നുമാ വെളിച്ചത്തോടായിരുന്നു പ്രിയം,അതല്ലെങ്കിൽ നീയെന്തിനെന്റെ പിന്നിൽ വന്നാ പ്രകാശത്തോട് മുഖം കാട്ടി നിന്നത്.പിന്നിൽ നിന്നും പ്രകാശത്തിന്റെ കൂട്ട് പിടിച്ചു നീയെന്നുമെന്നെ കൊഞ്ഞനം കാട്ടുകയായിരുന്നില്ലേ.എന്നിൽ നിന്നും വെളിച്ചമകലുന്നൊരാ ക്ഷണം നീയെന്തേയെൻ യഥാ രൂപത്തെ ചെറുതായി കാട്ടുന്നു.സന്ദർഭത്തിനനുസരിച്ച് കോലം കെട്ടുന്ന ഒരു അവസരവാദിയാണ് നീ.ഒടുവിൽ മരണമെത്തിയ നേരമെന്റെ നേർക്കുനേർ നിന്നുനിൻ ചൂണ്ടുവിരലാൽ നീയെന്നെ മരണത്തിനു കാട്ടികൊടുത്തില്ലേ.നീയെന്റെയാത്മാവിനെ മരണത്തിനു കാട്ടികൊടുക്കുന്നതോടെ എന്നെന്നേക്കുമായി ഞാനെന്ന ഭാരം ഇറക്കി വെച്ചുകൊണ്ട് പ്രകൃതിയുടെ മാറിൽ നീ സുഖമായി മയങ്ങി അലിഞ്ഞു ചേരുമെന്നെനിക്കറിയാം.ജീവിച്ചിരുന്ന നാളിൽ എന്നോട് ആത്മാർത്ഥ കാട്ടാത്ത ഒരു വഞ്ചകനാണ് നീ.
-