ആരോടും പറയാതെ ആർത്തിരമ്പിയെന്നിലേക്കൊഴുകിയിറങ്ങിയ നിന്റെ പെയ്തൊഴിയാത്ത മഴകളെ ഞാൻ കാതോർത്തിരുന്നത് പണ്ടെങ്ങോ മറന്ന് വെച്ച കഥകളുടെ ബാക്കിപത്രം തേടിയിറങ്ങാനാവുമെന്ന കനവുകൾക്കായുള്ള കാത്തിരിപ്പ് പോലെയേ തോന്നിയിരുന്നുള്ളൂ....
ഞാനെന്നോ പടർന്നു കയറാൻ മോഹിച്ച് തളർന്നുറങ്ങിയ ചില്ലയിൽ നീയൊരു കുഞ്ഞു പൂവായ് പുനർജ്ജനിച്ചെന്നെ തഴുകിയുണർത്തുന്ന നാളുകൾക്കായാ വേരുകളിലൂഴ്ന്നിറങ്ങി നനവ് പകർന്നു ഞാനാ മണ്ണിൽ ചേർന്നലിഞ്ഞതും നിനക്ക് വേണ്ടിയായിരുന്നു....
ചിപ്പിക്കുള്ളിലെ ദ്രവം പോലെയെന്നിൽ വന്നുചേർന്ന നീയൊരു മുത്തായ് പരിണമിക്കും നാളുകൾക്കായാ ബാഹ്യ പാളിയിൽ നിന്നെ പൊതിഞ്ഞുറങ്ങാതെയുള്ള കാത്തിരിപ്പായിരുന്നു പിന്നീടത്രയും....
മുഴുത്ത ഭ്രാന്തുകൾക്ക് നിറം പകർന്ന ഭ്രാന്തിയായ ഈ പരുന്തിന്റെ കൂട്ടിൽ വന്നണഞ്ഞൊരു സൂചിമുഖി പക്ഷീ.... വെയിലേൽക്കാതെ പറന്നുയരാനായെൻ ചിറകുകൾ നൽകീടാനുമിണപിരിയാതെ ചേർന്നിരിക്കാനുമിനിയും നിന്റെ മാത്രം ചേച്ചിയായ് പുനർജ്ജനിക്കാം....