"അവൾക്ക് പറക്കണമായിരുന്നു"
കാലിലെ കൊലുസ്സൊലികൾ
വൈകാതെ കണ്ണികളായി
മഷിപ്പടർപ്പുകൾക്കുഭ്രാന്തേറി
അതിരില്ലാത്താകാശം കാണുന്തോറും
ശ്വാസംമുട്ടിമരിക്കാറായ
നിലയിലൊരുത്തി കത്തുന്നുണ്ടായിരുന്നു
പെണ്ണൊരു കാട്ടുതീയാണെന്നറിയാതെ
കാട്ടുനീതികളാലപിച്ചവരതിൽ വെന്തൊടുങ്ങി....!!
"അവൾക്ക് പ്രണയിക്കണമായിരുന്നു"
ജാതിമരങ്ങൾ വെട്ടേറ്റുവീണു
ശവംകണക്കിനതഴുകിനാറി
ആനകൾക്കു "മദം"പ്പൊട്ടിയപോലെ
കാലടിയിലെ മണ്ണുമാന്തിയവരന്യോന്യമെറിഞ്ഞു
അവന്റെ ചോരചുവന്നുതന്നെയോടി
അവളുടേയും...!
നിറം കുത്തിവയ്ക്കാൻ ശ്രമിച്ചവരുടെ
ഊണുപാത്രം അതിരളന്നപ്രളയം കട്ടോണ്ടുപോയീ
പിന്നീടവരുണ്ടു....ഒരൊറ്റപാത്രത്തീന്ന്!
"അവൾക്ക് പൂക്കണമായിരുന്നു"
ഇരുട്ടുമുറിയിലേക്കുന്തിയിട്ടവിടെ,
കീറപ്പായുടെ ചുരുളഴിഞ്ഞു
പേറ്റുനോവേറ്റിഴഞ്ഞ് പുളഞ്ഞ്
ചുവന്നപൂവുകളെ പ്രസവിച്ചലറി
പൂജാപുഷ്പങ്ങളോടിയൊളിച്ച
ദേവീപാദങ്ങൾക്കുമുന്നിലൊരുത്തി
തെച്ചിപോലങ്ങനെതുടുത്തുനിന്നു
തീർത്ഥം ചൊരിഞ്ഞുകൊണ്ടുതന്നെ!
_DeenAHoneY
-