ചിക്ക്മഗലൂരിലെ ഈറൻ കാറ്റ് മലയടിവാരത്തിലൂടെ ഹൃദയത്തെ നനയ്ക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി.. അങ്ങോട്ടുള്ള യാത്രയ്ക്കിടയിൽ അല്ലേ.. പാറി പറന്ന മുടിച്ചുരുളുകളും വയലറ്റ് ചുണ്ടുകളും ഈർക്കിലപോലുള്ള ഞരമ്പുകളുമുള്ള ബൊപ്പണ്ണയെ അറിഞ്ഞത്.. അയാളുടെ തുരുമ്പിച്ച ജീപ്പിലിരുന്ന് ഇടുങ്ങിയ വഴിയിലൂടെ യാത്ര പോകുമ്പോൾ കിഴവന് വന്ന ഫോൺവിളികളൊക്കെയും കാമുകിമാരുടേതാകുമെന്ന് പറഞ്ഞ് ഞങ്ങളൊക്കെയും കളിയാക്കിചിരിച്ചത്. ഒാവർടെക്ക് ചെയ്യുന്ന വണ്ടികളെ നോക്കി കന്നടയിൽ എന്തോ മുട്ടൻതെറിവിളിച്ച് ജീപ്പെടുത്ത് കുതിച്ചു പായുന്ന അയാളുടെ ചുറുചുറുക്ക് കണ്ണിൽ മായാതെ കിടക്കുന്നു.. മലയാളം അറിയാത്ത അയാളെ നോക്കി കമൻ്റുകളടിച്ച് വിഡ്ഡിയാക്കി രസിച്ചപ്പോഴൊക്കെയും ആ മെലിഞ്ഞ ഉടലില് അങ്ങിങ്ങായുള്ള മുറിവുകൾ ഞാൻ ശ്രദ്ധിച്ചതേയില്ല. ഇപ്പോൾ എനിക്കത് കാണാനാവുന്നുണ്ട്.. നിങ്ങളുടെ അസാന്നിദ്ധ്യത്തിലും നിങ്ങളുടെ പഴുത്ത വിരലുകൾ ഞാൻ കാണുന്നു. ഞങ്ങൾ കൊടുക്കാൻ പോകുന്ന വണ്ടിക്കൂലിയെ പ്രതീക്ഷിച്ചിരിക്കുന്ന നിങ്ങളുടെ കാലിപോക്കറ്റും കാണുന്നു.. പിന്നെ ചെമ്പിച്ച തലമുടിച്ചുരുളുള്ള നിങ്ങളുടെ മക്കളുടെയും.. ബൊപണ്ണ, നിങ്ങൾ മരിച്ചാൽ ഞാൻ അറിയുകപോലുമില്ല.. പക്ഷേ ആ ദിനം എന്നെ മറ്റേതെങ്കിലും വിധമായിരിക്കും കരയിക്കുക.. നിങ്ങൾ ഞങ്ങൾക്ക് ആരൊക്കെയോ ആയിരുന്നു
-