തീരുമാനങ്ങൾ എന്നും നിന്റെയായിരുന്നു.
എന്നാലൊക്കെയും മറ്റുള്ളവരുടെ മേൽ പഴിചാരി, ആത്മരതിക്കിടം കണ്ടെത്തലാണല്ലോ എന്നും നിന്റെ ലഹരി. ഒരുവേളയൊരു സ്വയം വിമർശനത്തിന് നീ തയ്യാറാകുമായിരുണെങ്കിൽ, ശരി- തെറ്റുകളുടെ അങ്കക്കളരിയിൽ ശരിയെന്നും നിന്റേതാണെന്നുള്ള, സ്വയം കണ്ണടച്ചിരുട്ടാക്കിക്കൊണ്ടുള്ള നിന്റെ ചിന്ത മാറ്റിവെക്കാൻ നീ തയ്യാറായിരുന്നെങ്കിൽ, ജീവിതമിന്നും കെട്ട് പൊട്ടിയ പട്ടം പോലെ, ലക്ഷ്യമില്ലാതലയുമായിരുന്നില്ല...
ദിക്കും ദിശയുമില്ലാതെ നിന്റെ മനസ്സിനെ വെറുതെ പറക്കാൻ വിട്ടത് നീ തന്നെയാണ്.
ഒടുവിൽ ചിറകുകൾ കുഴഞ്ഞു-മനസ്സും ശരീരവും തളരുമ്പോൾ "ചേക്കേറാൻ ഒരു കൊമ്പ്" എവിടെയോ അവശേഷിച്ചിട്ടുണ്ടെന്ന മിഥ്യാധാരണയായിരുന്നു നിനക്കെന്നും.
നിനക്കു നീ മാത്രമെന്ന സത്യം നീ എന്തേ മറന്നു!
ചവർപ്പാണ് നീ.
ആ ചവർപ്പു മറ്റൊരാൾക്കു മാധുര്യമായി തോന്നണമെന്നു നീ വാശിപിടിച്ചിട്ടുണ്ടെങ്കിൽ അതു നിന്റെ മാത്രം വിഡ്ഢിത്വമാണ്..
പാലിലും തേനിലും മുക്കിയാൽ മാത്രം തീരുന്നതല്ലല്ലോ നീ എന്ന കയ്പ്പ്.
അതിനവരെ കുറ്റപ്പെടുത്തുന്നതിലെന്തർത്ഥം.
ഓർക്കാൻ ഇഷ്ടമുള്ളയോർമ്മകളെ ആളുകൾ ചേർത്തുപിടിക്കാറുള്ളൂ, അതു പോലെ ഓർക്കാൻ ഇഷ്ടമുള്ളവരെയും.
നീ മറക്കപ്പെടേണ്ടതാണ്. ഒരു താളിലും വരച്ചു ചേർക്കപ്പെടാതെ, മണ്മറഞ്ഞു പോകേണ്ടതാണ്.
നീ ഒരു തെറ്റായ ഓർമ്മ മാത്രമാണ്!
ഒരു കുറ്റബോധവുമില്ലാതെ, ഞാൻ പറഞ്ഞുകൊള്ളട്ടെ,
"അരുവീ" - നീ വെറും സ്വാർത്ഥതയാണ്.
-